പുണെയിൽ മലയാളിയായ ഹോട്ടൽ നടത്തിപ്പുകാരൻ അസീസ് മർദനമേറ്റ് മരിച്ചസംഭവത്തിൽ സ്ഥലമുടമയ്ക്കെതിരെ കേസ്. അസീസിനെ കടയിൽകയറി മർദിച്ച സഞ്ജയ് കോണ്ടെയ്ക്കെതിരെയാണ് മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭ്യമായശേഷമേ മരണകാരണം വ്യക്തമാകുവെങ്കിലും, സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. അതേസമയം, കേസ് ഒതുക്കിതീർക്കാൻ പൊലീസിൻറെ ഭാഗത്തുനിന്ന് ശ്രമംനടന്നതായി പുണെയിലെ മലയാളിസംഘടനകള്‍ ആരോപിച്ചു
പുണെയ്ക്കടുത്ത് ശിവാപൂരിൽ ഹോട്ടൽനടത്തിവന്ന അസീസ് കഴിഞ്ഞദിവസമാണ് മർദ്ദനമേറ്റുമരിച്ചത്. 99വർഷത്തെ പാട്ടത്തിന് സ്ഥലമെടുത്ത് ഹോട്ടൽ നടത്തിയിരുന്ന അസീസ്, കടയൊഴിയണമെന്ന് ആവശ്യപ്പെട്ട് സ്ഥലമുടമയാണ് മർദിച്ചത്. അവശനിലയിലായ അസീസ് പിന്നീട് മരിക്കുകയായിരുന്നു. എന്നാൽ, സംഭവത്തെ കാര്യമായെടുക്കാതെ മുന്നോട്ടുപോയ പൊലീസ്, സ്ഥലമുടമ സഞ്ജയ് കോണ്ടെയ്ക്കെതിരെ കേസെടുക്കാൻ തയ്യാറായില്ല. എന്നാൽ, അസീസിൻറെ കുടുംബാംഗങ്ങളും, സ്ഥലത്തെ മലയാളി സംഘടനകളും സഞ്ജയ് കോണ്ടെയ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. അല്ലാത്തപക്ഷം, മൃതദേഹം ഏറ്റുവാങ്ങാൻ തയ്യാറാകില്ലെന്നും അറിയിച്ചു. തുടർന്നാണ് പൊലീസ് ഐപിസി 304വകുപ്പുപ്രകാരം മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ് ഫയൽചെയ്തത്.
അസീസിനെ സ്ഥലമുടമ മർദിക്കുന്നത് കണ്ടെന്ന സാക്ഷിമൊഴികൾ നിർണായകമായി. നടപടികള്‍ പൂർത്തിയാക്കി, പുണെ സസൂൺ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കണ്ണൂരിലെ പെരളശേരിയിലേക്ക് റോഡുമാർഗമാണ് മൃതദേഹം എത്തിക്കുന്നത്.
Advertisement