തിരുവനന്തപുരം നെടുമങ്ങാടിന് സമീപം വേങ്കോട് പാറമടയിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. െനടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സമീപപ്രദേശങ്ങളിൽ നിന്ന് കാണാതായവരെ പറ്റിയുള്ള പരാതികൾ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
വേങ്കോട് എസ് യു ടി ആശുപത്രിയിലേക്ക് പോകുന്ന ഇട റോഡിനു സമീപമുള്ള പാറമടയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ബുധനാഴ്ച വൈകുന്നേരം പാറമടയിലെ കുളത്തിൽ ചൂണ്ടയിടാൻ എത്തിയ കുട്ടികളാണ് തലയോട്ടിയും അസ്ഥികൂടവും ആദ്യം കണ്ടത്.കുട്ടികൾ പറഞ്ഞ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ പോലീസിനെ അറിയിച്ചു.
തിരുവനന്തപുരം റൂറൽ എസ് പി അശോക്‌കുമാറിന്റെയും നെടുമങ്ങാട് ഡി വൈ എസ് പിയുടെയും നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി വിദഗ്ധ പരിശോധന നടത്തി. ഫോറിൻ സിക്ക് വിഭാഗം എത്തി തെളിവെടുപ്പ് നടത്തിയതിനുശേഷം തലയോട്ടിയും അസ്ഥികൂടവും പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഇതുവരെ അന്വേഷണസംഘത്തിന് സൂചനകളൊന്നും കിട്ടിയിട്ടില്ല. മുമ്പ് ഈ പാറമടയിൽ ഒരു തൊഴിലാളി മുങ്ങി മരിച്ചിരുന്നു.ഉപയോഗശൂന്യമായി കിടക്കുന്ന പാറമട സുരക്ഷതിത്വത്തിനായി വേലി കെട്ടി സംരക്ഷിക്കണമെന്ന് അന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല.
Advertisement