പാലക്കാട് തോലന്നൂരില്‍ വൃദ്ധദമ്പതികളെ കൊല്ലാന്‍ ഉപയോഗിച്ച ചുറ്റികയും രണ്ട് കത്തികളും പൊലീസ് കണ്ടെടുത്തു. മുഖ്യപ്രതി സദാനന്ദനെ സ്ഥലത്തെത്തിച്ച് നടന്ന തെളിവെടുപ്പിനിടെയാണ് കിണറ്റില്‍ നിന്ന് ചുറ്റികയും സമീപത്തെ കാട്ടിൽ നിന്ന് രണ്ട് കത്തികളും ലഭിച്ചത്. ദമ്പതികളുടെ മരുമകൾ. ഷീജയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കൊല്ലപ്പെട്ട സ്വാമിനാഥന്റെയും ഭാര്യ പ്രേമകുമാരിയുടെയും മൃതദേഹം സംസ്കരിച്ചു.
സ്വാമിനാഥൻ ഭാര്യ പ്രേമകുമാരി എന്നിവരെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം കണ്ടെത്തുന്നതിനാണ് പ്രതി സദാനന്ദനെ തോലന്നൂരിലെ വീട്ടിലെത്തിച്ചത്. പ്രതിയെ കണ്ടെതോടെ നാട്ടുകാരുടെ രോഷം അണപൊട്ടി.
കിണറ്റിലെ വെള്ളം വറ്റിച്ച് പരിശോധന നടത്തിയപ്പോൾ സ്വാമിനാഥനെ തലയ്ക്കടിച്ചുവീഴ്ത്തിയ ചുറ്റിക ലഭിച്ചു. കൊല്ലാൻ ഉപയോഗിച്ച രണ്ട് കത്തികളും മുറിക്കുളളിൽ വിതറിയ മുളകുപൊടിയുടെ ബാക്കിയും സമീപമുള്ള കുറ്റിക്കാട്ടിലാണ് ഉപേക്ഷിച്ചിരുന്നത്. കഴിഞ്ഞ 31 ന് രാത്രി 11 മണിക്ക് സ്വാമിനാഥനെ വൈദ്യുതാഘാതം ഏൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് സദാനന്ദൻ സമ്മതിച്ചു. മരുമകൾ ഷീജയുടെ
പ്രേരണയിലാണ് അരുംകൊല നടത്തിയതെന്നാണ് സദാനന്ദന്റ മൊഴി. ഷീജ സദാനന്ദന് നൽകിയ പതിനഞ്ചുപവൻ സ്വർണാഭരണങ്ങളും പൊലീസ് കണ്ടെടുത്തു. കൊല്ലപ്പെട്ട ദമ്പതികളുടെ മകൻ പ്രദീപും ഭാര്യ ഷീജയും താമസിക്കുന്നത് തറവാട്ടുവീട്ടിൽ നിന്നും നൂറു മീറ്റർ അകലെയുളള വീട്ടിലാണ്. സൈനീകനായ പ്രദീപ് സ്ഥലത്തില്ല. ഷീജയുടെ മങ്കരയിലെ കുടുംബ വീടിനടുത്താണ് സദാനന്ദന്റെ താമസം. ഇതാണ് ഇരുവരെയും നാലുമാസമായി അടുപ്പത്തിലാക്കിയത്. ഭർത്താവിന്റെ മാതാപിതാക്കളെ കൊന്നാൽ തോട്ടത്തിലെ കാര്യസ്ഥനാക്കാമെന്ന് ഷീജ സദാന്ദനോട് പറഞ്ഞിരുന്നു. കേസിൽ ഒരിക്കലും ഷീജയെ സംശയിച്ചിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. പൊലീസ് കസ്റ്റഡിയിലുളള ഷീജയുടെ അറസ്റ്റ് വൈകാതെ ഉണ്ടാകും.