കോഴിക്കോട് പറമ്പിൽ ബസാറിൽ പുരുഷന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത് കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം. കഴുത്തിൽ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. മറ്റെവിടെയെങ്കിലും കൊല നടത്തിയശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കത്തിക്കുകയായിരുന്നുവെന്നാണ് നിഗമനം.
മഞ്ഞ നിറത്തിലുള്ള പ്ലാസ്റ്റിക് ചരട് കത്തിയനിലയിൽ കഴുത്തിലുണ്ടായിരുന്നു. നാക്ക് പുറത്തേക്ക് തള്ളിയിട്ടുണ്ട്. മലർന്നുകിടക്കുന്ന മൃതദേഹത്തിന് സമീപമുള്ള പുല്ല് മാത്രമാണ് കരിഞ്ഞിട്ടുള്ളത്.
കഴുത്തുമുറുക്കി കൊലപ്പെടുത്തിയ ശേഷം കത്തിച്ചുവെന്നാണ് പൊലീസ് നിഗമനം. കൊല നടന്നത് മൃതദേഹം കണ്ട സ്ഥലത്താണോ എന്നതിന് കൂടുതൽ തെളിവില്ല. മറ്റെവിടെയെങ്കിലും വച്ച് കൊലപ്പെടുത്തിയ ശേഷം ചെറുവറ്റയിലെത്തിച്ചുവെന്നാണ് പൊലീസ് കരുതുന്നത്. ആത്മഹത്യയെന്ന് വരുത്താൻ കെട്ടിത്തൂക്കാനുള്ള ശ്രമം നടത്തിയതാകാം കഴുത്തിൽ കൂടുതൽ ക്ഷതമുണ്ടാക്കിയത്. വയറ് വരെയുള്ള ഭാഗം പൂർണമായും കത്തിയിട്ടുണ്ട്. മുഖം വ്യക്തമാകാത്തത് ആളെത്തിരിച്ചറിയാനാകാത്ത സാഹചര്യമുണ്ടാക്കി. പെട്രോളിന്റെയും മണ്ണെണ്ണയുടെയും അംശം മൃതദേഹത്തിലുണ്ട്. ദുർഗന്ധ കാരണം തേടി പുലർച്ച നാട്ടുകാരെത്തുമ്പോഴും മൃതദേഹത്തിൽ നിന്ന് പുക ഉയരുന്നുണ്ടായിരുന്നു. കൊലയും തുടർന്നുള്ള കത്തിക്കലും നടന്നത് പുലർച്ചെ മൂന്നിന്
ശേ·ഷമെന്നാണ് നിഗമനം.
ആളെത്തിരിച്ചറിയാത്തത് അന്വേഷണത്തിന് പ്രതിസന്ധിയാണ്. സമീപപ്രദേശങ്ങളില്‍ നിന്ന് കാണാതായവരുടെ പട്ടിക ശേഖരിച്ചെങ്കിലും കത്തിയ മൃതദേഹവുമായി സാമ്യം കണ്ടെത്താനായില്ല. പ്രദേശത്ത് നിരവധി പുതിയ വീടുകളുടെ നിർമാണജോലികൾ നടക്കുന്നുണ്ട്. ഇതിനെത്തിയ ഇതരസംസ്ഥാനത്തൊഴിലാളിയാണോ കൊല്ലപ്പെട്ടതെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.
Advertisement