അമേരിക്കൻ നിർമിത പീരങ്കി പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചു. അപകടത്തിൽ നിന്ന് സൈനികർ രക്ഷപ്പെട്ടത് തലനാരിഴ്ക്കാണ്. കരസേനയ്ക്കായാണ് അത്യാധുനിക സംവിധാനങ്ങളുള്ള എം 777 പീരങ്കികൾ ഇന്ത്യ വാങ്ങിയത്. ഈ പിരങ്കികളിൽ ഒന്നാണ് ഷെൽ ഉപയോഗിക്കുന്നതിനിടെ ഉപയോഗശൂന്യമായത്. ഷെൽ പീരങ്കിക്കകത്തുവച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. ഈ മാസം രണ്ടിന് രാജസ്ഥാനിലെ പൊഖ്റാനിൽ നടത്തിയ പരീക്ഷണത്തിലാണ് പീരങ്കി തകർന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.
ഏറെ വിവാദങ്ങളുണ്ടാക്കിയ ബോഫേഴ്സ് തോക്കിടപാടിനു ശേഷമാണ് ഇന്ത്യ വീണ്ടും അത്യാധുനിക പീരങ്കികൾ വാങ്ങിയത്. മുപ്പത് വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ഇന്ത്യ വലിയ തോക്കുകൾ വാങ്ങിയത്. ചൈന, പാക്ക് അതിർത്തിയിലെ സംഘർഷം രൂക്ഷമായതോടെ ആക്രമണത്തിനു ഇന്ത്യക്ക് പുതിയ ആയുധങ്ങൾ വേണ്ടതുണ്ട്. ഇതിനായി അമേരിക്കയിൽ നിന്ന് അത്യാധുനിക സംവിധാനങ്ങളുള്ള പീരങ്കികൾ എത്തിക്കുകയായിരുന്നു. നിലവിൽ രണ്ടു പീരങ്കികളാണ് ഇന്ത്യയിൽ എത്തിയിരിക്കുന്നത്.
എം777അൾട്രാ ലൈറ്റ് 145 പീരങ്കികളാണ് ഇത്. സേനയുടെ ആധുനികവത്‍കരണവുമായി ബന്ധപ്പെട്ട് 75 കോടി ഡോളറിന്‍റെ പ്രതിരോധ ഇടപാടുകൾക്ക് കേന്ദ്ര സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ സേനയെ ഏറെ സഹായിച്ച ബോഫോഴ്സിനു ശേഷം ആദ്യമായാണ് ഇന്ത്യ വിദേശ രാജ്യങ്ങളിൽ നിന്നു പീരങ്കികൾ വാങ്ങുന്നത്. മലമുകളിൽ നിന്നു ആക്രമിക്കാൻ ഏറെ സഹായിക്കുന്ന ഈ പീരങ്കികൾ ചൈനീസ് അതിർത്തിയെ ലക്ഷ്യമിട്ടാണ് ഇന്ത്യ വാങ്ങുന്നത്. ചൈനീസ് കടന്നാക്രമണങ്ങളെ നേരിടാൻ ഈ എം 777 പീരങ്കികൾ മികച്ചതാണ്.
അമേരിക്കയിൽ നിന്ന് 145 എം–777 യുദ്ധപീരങ്കി വാങ്ങാൻ ഇന്ത്യയുടെ ഡിഫൻസ് അക്വസിഷൻ കൗൺസിലാണ് അനുമതി നൽകിയത്. 145 തോക്കുകളിൽ 25 എണ്ണം ബ്രിട്ടീഷ് കമ്പനി ബിഎഇ സിസ്റ്റംസ് വിതരണം ചെയ്യും. 120 എണ്ണം മേയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി മഹീന്ദ്രകമ്പനിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ തന്നെ നിർമിക്കും.
എം–777 പീരങ്കിയുടെ ദൂരപരിധി 25 കിലോമീറ്ററാണ്. യുഎസിലെ ബിഎഇ സിസ്റ്റംസ് നിര്‍മിക്കുന്ന എം 777 പീരങ്കി തോക്കുകള്‍ ഫോറിന്‍ മിലിറ്ററി സെയില്‍ പദ്ധതി പ്രകാരമാണ് വാങ്ങുന്നത്. മലമുകളിൽ പോലും പെട്ടെന്ന് മറ്റൊരിടത്തേക്ക് അനായാസം മാറ്റാനും ഷെല്ലുകള്‍ കൃത്യമായി തൊടുക്കാനും കഴിയുന്നതാണ് എം777. ലക്ഷ്യം തെറ്റാതെ ഷെല്ലുകള്‍ പായിക്കാനാവും. ഭാരം കുറവായതിനാല്‍ ഹെലികോപ്റ്റര്‍ വഴി ചൈനീസ് അതിർത്തിയിലെ മലനിരകളിൽ എത്തിക്കാൻ കഴിയും.
ചൈനയുമായി അതിര്‍ത്തിത്തര്‍ക്കം നിലനില്‍ക്കുന്ന അരുണാചലിലും ലഡാക്കിലും ഇവ വിന്യസിക്കാനാണ് ഇപ്പോൾ ആലോചന നടക്കുന്നത്. വേണ്ടിവന്നാൽ പാക്ക് അതിർത്തിയിലും ഉപയോഗിക്കാനാകും.