നടിയെ ആക്രമിച്ച കേസിൽ പൊലീസിനും പ്രോസിക്യൂഷനുമെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. കേസിലെ അന്വേഷണം അനന്തമായി നീളുകയാണെന്നു ചൂണ്ടിക്കാട്ടിയ കോടതി, പ്രതികളെ വീണ്ടും വീണ്ടും ചോദ്യം ചെയ്യുകയാണോ എന്നും ആരാഞ്ഞു. സംവിധായകൻ നാദിർഷായുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഇത്തരത്തിൽ വാക്കാൽ വിമർശനം നടത്തിയത്. കേസിൽ ചോദ്യം ചെയ്യലിന് നാദിർഷാ വെള്ളിയാഴ്ച രാവിലെ 10ന് ഹാജരാകാനും കോടതി നിർദ്ദേശിച്ചു. മുൻകൂർ ജാമ്യാപേക്ഷ ഈമാസം പതിനെട്ടിലേക്കു മാറ്റി.
കോടതി പരാമർശങ്ങൾ ഇങ്ങനെ: ‘സിനിമാക്കഥ പേലെ അന്വേഷണം നീളുകയാണല്ലോ. വാർത്തയുണ്ടാക്കാൻ വേണ്ടി കൂടുതൽ അന്വേഷണം വേണ്ട. ആരെയെങ്കിലും തൃപ്തിപ്പെടുത്താനാണോ ഇത്. കേസിലെ ചർച്ചകൾ പരിധിവിട്ടാൽ കോടതിയലക്ഷ്യത്തിനു കേസെടുക്കും. ഇപ്പോൾ നടക്കുന്നത് അന്വേഷണമോ, തുടരന്വേഷണമോ? ഓരോ മാസവും ഓരോ പ്രതികളെ വീതം ചോദ്യം ചെയ്യുകയാണോ? അന്വേഷണം ബുദ്ധി ഉപയോഗിച്ചോ? അതോ ടവർ ലൊക്കേഷൻ നോക്കിയോ?
ഡിജിപിയുടെ മറുപടി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണം രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കുമെന്ന് ഡിജിപി (ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ) ഹൈക്കോടതിയെ അറിയിച്ചു. നാദിർഷായെ അറസ്റ്റ് ചെയ്യാനുള്ള തെളിവുകൾ തത്കാലമില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു.