ഇടനിലക്കാരൻ പിടിയിലായതോടെ അവയവവ്യാപാരത്തിന് പിന്നിലെ രാജ്യന്തരബന്ധത്തെക്കുറിച്ചും മുംബൈപൊലീസ് അന്വേഷിക്കുന്നു. ഈജിപ്റ്റിലെ കൊയ്റോ കേന്ദ്രീകരിച്ച് നടന്ന വൃക്കവ്യാപാരത്തിൽ കൂടുതലാളുകൾ അകപ്പെട്ടരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്. അതിനിടെ, നിലവിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ഈജിപ്റ്റിലെത്തിയിട്ടുള്ളവരുടെ ചികിൽസ നിർത്തിവയ്ക്കാൻ ആശുപത്രിഅധികൃതരോട് പൊലീസ് ആവശ്യപ്പെട്ടു.
വൃക്കവ്യാപാരതട്ടിപ്പിൽ ഇതിനുമുൻപും അറസ്റ്റിലായിട്ടുള്ള വ്യക്തിയാണ് ഹൈദരബാദ് സ്വദേശിയായ സുരേഷ് പ്രജാപതി. ഇന്ത്യയിൽനിന്ന് നിരവധിപേരെ വിദേശത്തേക്ക് കടത്താൻ ഇടനിലനിന്ന കേസിനുശേഷം കഴിഞ്ഞവർഷമാണ് ഇയാൾ പുറത്തിറങ്ങിയത്. എന്നാല്‍ , പിന്നീടും പഴയതട്ടിപ്പ് തുടർന്നു. ലക്ഷങ്ങൾവാങ്ങി വൃക്കവിൽക്കാൻ താല്‍പര്യപ്പെടുന്നവരെ ടൂറിസ്റ്റ്‍വിസയിൽ ഈജിപ്റ്റിലെത്തിച്ച് ശസ്ത്രക്രിയനടത്തി തിരികെവിടും. ദാതാക്കൾക്ക് നൽകുന്ന തുകയുടെ എട്ടും പത്തും ഇരട്ടിയാണ് ഇങ്ങനെ കൈക്കലാക്കിയിരുന്നത്. ഇന്ത്യയിലെ തട്ടിപ്പിൻറെ മുഖ്യഇടനിക്കാരനാണ് സുരേഷ് പ്രജാപതിയെന്ന് പൊലീസ് ഉറപ്പിക്കുന്നുണ്ടെങ്കിലും, ഇയാളുടെ ബന്ധങ്ങളെക്കുറിച്ചും പൊലീസ് അന്വേഷിക്കുകയാണ്.
വൃക്കവിൽക്കാനും വാങ്ങാനും താൽപര്യപ്പെടുന്നവരെ കണ്ടെത്തിയിരുന്നത് എങ്ങനെയാണെന്നും, ആരൊക്കെ സഹായികളായി പ്രവർത്തിച്ചിരുന്നു എന്നതും അന്വേഷണപരിധിയിൽവരും. കേരളത്തിൽനിന്നുൾപ്പെടെ ആളുകൾ അകപ്പെട്ടുവെന്ന് പ്രതിപറഞ്ഞിട്ടുള്ളതിനാല്‍ ആ വഴിക്കും അന്വേഷണംനീളും. പിടിയിലായ സുരേഷ് പ്രജാപതിയും നിസാമുദീനുംചേർന്ന് ആറുപേരെയാണ് ഇപ്പോൾ വിദേശത്തേക്ക് അയച്ചിട്ടുള്ളത്. ഇവരിൽ ശസ്ത്രക്രിയ നടക്കാത്തവരുടെ ചികിൽസ നിർത്തിവയ്ക്കാൻ ആശുപത്രിഅധികൃതരോട് മുംബൈപൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.