സ്വത്തിൽ ക്രമാതീത വർധനയുണ്ടായ ജനപ്രതിനിധികൾ നിരീക്ഷണത്തിലാണെന്ന് ആദായനികുതി വകുപ്പ്. രാജ്യത്തെ ഏഴ് ലോക്സഭ എംപിമാരുടെയും 98 എംഎൽഎമാരുടെയും സ്വത്തിലാണു വൻതോതിൽ വർധനയുണ്ടായത്. ഇക്കാര്യം അന്വേഷിക്കുമെന്നു സിബിഡിടി (സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ്) സുപ്രീം കോടതിയെ അറിയിച്ചു.
ആരോപണവിധേയരായ ജനപ്രതിനിധികളുടെ പേരുകൾ പുറത്തിവിട്ടിട്ടില്ല. ഇവർ ഏതു പാർട്ടിക്കാരാണെന്നതും രഹസ്യമാണ്. സ്വത്തിൽ വർധനവുണ്ടായ എംപിമാരുടെയും എംഎൽഎമാരുടെയും പേരുകൾ മുദ്രവച്ച കവറിൽ ചൊവ്വാഴ്ച സിബിഡിടി സുപ്രീം കോടതിക്കു കൈമാറും. ആദായനികുതി വകുപ്പ് പ്രാഥമിക അന്വേണം നടത്തിയ ശേഷമാണ് പട്ടിക തയാറാക്കിയത്. എംഎൽഎമാരെ അപേക്ഷിച്ച് എംപിമാരുടെ സ്വത്തിലാണ് ഭീമമായ വർധന.
ഇവരെക്കൂടാതെ ഒൻപത് ലോക്സഭാ എംപിമാർ, 11 രാജ്യസഭാ എംപിമാർ, 42 എംഎൽഎമാർ എന്നിവരുടെ സ്വത്തുക്കളെപ്പറ്റി പ്രാഥമിക കണക്കെടുക്ക് പുരോഗമിക്കുകയാണെന്നും സിബിഡിടി സുപ്രീം കോടതിയെ അറിയിച്ചു.
ലക്നൗവിലെ ലോക് പ്രഹരി എന്ന എൻജിഒയുടെ പരാതിയെത്തുടർന്നാണ് ആദായനികുതി വകുപ്പ് അന്വേഷണം നടത്തിയത്. രാജ്യത്ത് 26 ലോക്സഭ എംപിമാരുടെയും 11 രാജ്യസഭാ എംപിമാരുടെയും 257 എംഎൽഎമാരുടെയും സ്വത്ത്, തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ പറഞ്ഞതിനേക്കാൾ വലിയതോതിൽ വർധിച്ചെന്നായിരുന്നു ഇവരുടെ പരാതി.