കൊലയാളി ഓൺലൈൻ ഗെയിമായ ബ്ലൂ വെയ്‌ൽ ചാലഞ്ചിന്റെ ഇന്ത്യയിലെ ആദ്യ ഇരയെന്നു സംശയിക്കപ്പെട്ട മുംബൈയിലെ പതിനാലുകാരന്റെ മരണം ഇതുമൂലമല്ലെന്നു ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തി. കൊലയാളി ഗെയിമല്ല, പ്രണയ നൈരാശ്യമാണു മരണകാരണമെന്നാണു സ്ഥിരീകരണം.
മരണത്തിനു തൊട്ടുമുൻപു മൊബൈൽ ഫോണിൽ നിന്നു ഡിലീറ്റ് ചെയ്ത വിവരങ്ങൾ വീണ്ടെടുത്തതിനെ തുടർന്നാണ് ഈ നിഗമനം. പ്രണയിച്ചിരുന്ന പെൺകുട്ടി തന്നെ ഉപേക്ഷിച്ച് മറ്റൊരാളുമായി അടുപ്പത്തിലായതാണ് ജീവനൊടുക്കാനുള്ള കാരണമെന്നാണു ഫോണിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കലീനയിലെ ഫൊറൻസിക് ലാബ് അധികൃതർ കണ്ടെത്തിയിരിക്കുന്നത്. മരണത്തിന് ഒരു മാസം മുൻപ് എഴുതിയ മെസേജുകളിലാണ് ഇതു സംബന്ധിച്ച വിവരങ്ങളുണ്ടായിരുന്നത്.
ഫോണിൽ നിന്ന് നീക്കം ചെയ്യപ്പെട്ട ഇരുപതിനായിരത്തിലേറെ ചിത്രങ്ങളും രേഖകളും വീണ്ടെടുത്തെന്നും അവയിലൊന്നും ബ്ളൂവെയ്‌ലുമായി ബന്ധപ്പെട്ട കാര്യങ്ങളില്ലെന്നും അധികൃതർ പറഞ്ഞു. വിദ്യാർഥിയുടെ മരണത്തിനു പിന്നാലെ സഹപാഠികളാണ് അന്വേഷണ സംഘത്തോട് ബ്ളൂവെയ്‌ൽ കളിച്ചിരിക്കാൻ സാധ്യതയുണ്ടെന്ന സംശയം പറഞ്ഞത്.
തുടർന്ന് ആ ദിശയിലേക്ക് പൊലീസ് അന്വേഷണം തിരിയുകയും കൊലയാളി ഗെയിം സംബന്ധിച്ച വിവരങ്ങൾ ദേശീയ വാർത്തയാവുകയുമായിരുന്നു. ഇതോടെ, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. അന്ധേരി ഇൗസ്റ്റ് നിവാസിയായ വിദ്യാർഥി ജൂലൈ 29നാണു താമസസമുച്ചയത്തിൽ നിന്നു ചാടി മരിച്ചത്.