രാജ്യത്ത് കുട്ടികൾക്കു നേരെയുള്ള ക്രൂരതകൾ കൂടുന്നുവെന്ന നിരീക്ഷണത്തിന് ബലമേകി പുതിയ സംഭവം. യൂണിഫോം ഇടാത്തതിന് പതിനൊന്നുകാരിയെ ആൺകുട്ടികളുടെ മൂത്രപ്പുരയിൽ നിർത്തി അധ്യാപകർ ശിക്ഷിച്ചു. ഹൈദരാബാദിലെ സ്വകാര്യ സ്കൂളിലാണു രാജ്യത്തിനു നാണക്കേടുണ്ടാക്കിയ സംഭവം.
പെൺകുട്ടിയുടെ പിതാവ് ചിത്രീകരിച്ച വിഡിയോയിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. അഞ്ചാം ക്ലാസുകാരിയുടെ വിവരണം ഇങ്ങനെ: ‘ഒന്നാം നിലയിലെ ക്ലാസ് മുറിയിലേക്കു രാവിലെ പോകുമ്പോൾ പി.ടി ടീച്ചർ എന്നെ പിടിച്ചുനിർത്തി. യൂണിഫോം എവിടെയെന്നു തിരക്കിയപ്പോൾ കാര്യം അമ്മ ഡയറിയിൽ എഴുതിയിട്ടുണ്ടെന്ന് പറഞ്ഞു. പക്ഷേ അവർ ഞാൻ പറയുന്നത് കേൾക്കുകയോ ഡയറി തുറന്നുനോക്കുകയോ ചെയ്തില്ല.
‘ടീച്ചർ എനിക്കുനേരെ ആക്രോശം തുടങ്ങി. പേടിച്ചുവിറച്ച എനിക്ക് ഒന്നും മിണ്ടാൻ പറ്റാതായി. അപ്പോഴേക്കും രണ്ടുമൂന്നു ടീച്ചർമാർ കൂടി അവിടെയെത്തി. ഇംഗ്ലിഷ് ടീച്ചറും പത്താം ക്ലാസിലെ തെലുഗു ടീച്ചറും. യൂണിഫോം ഇല്ലാതെ സ്കൂളിൽ വന്നത് എന്തിനാണെന്നു ടീച്ചർമാർ ഉറക്കെയുറക്കെ ചോദിച്ചുകൊണ്ടിരുന്നു. മറുപടി പറയാതായപ്പോൾ ആൺകുട്ടികളുടെ മൂത്രപ്പുരയിലേക്ക് എന്നെ തള്ളിക്കയറ്റി. അവിടെ നിൽക്കാൻ പറഞ്ഞു. മറ്റു കുട്ടികളെല്ലാം ഇത് കാണുന്നുണ്ടായിരുന്നു.
‘അഞ്ചു മിനിറ്റ് മൂത്രപ്പുരയിൽ നിർത്തിച്ചു. സാമൂഹ്യപാഠം അധ്യാപിക വന്നപ്പോൾ ഡയറി കാണിച്ചു കൊടുത്തു. യൂണിഫോം അലക്കിയിട്ടത് ഉണങ്ങാത്തതിനാൽ മകൾ ഇന്നു സാധാരണ വേഷമായിരിക്കും മകൾ ധരിക്കുകയെന്ന് അമ്മ ഡയറിയിൽ എഴുതിയിരുന്നു. ഇതുവായിച്ച അധ്യാപിക തന്നോടു തിരികെ ക്ലാസിൽ പോയിരിക്കാൻ നിർദേശിച്ചു.– കുട്ടി പറഞ്ഞു.
സംഭവത്തെത്തുടർന്ന് ഭയപ്പെട്ട പെൺകുട്ടി, താനിനി സ്കൂളിലേക്കു പോകുന്നില്ലെന്ന നിലപാടിലാണ്. വിഷയം എല്ലാവരും അറിഞ്ഞതിനാൽ സ്കൂളിലെത്തിയാൽ അധ്യാപകർ തല്ലുകയും പീഡിപ്പിക്കുകയും ചെയ്യുമെന്നും കുട്ടി പറയുന്നു. പോക്സോ നിയമപ്രകാരം കേസെടുക്കേണ്ട സംഭവമാണ് സ്കൂളിൽ നടന്നതെന്നു ബാലാവകാശ പ്രവർത്തകൻ അച്യുത റാവു ചൂണ്ടിക്കാട്ടി. സ്കൂൾ അധികൃതർ പ്രതികരണത്തിന് തയാറായില്ല.