പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. പതിനഞ്ചര കിലോ കഞ്ചാവുമായി മലപ്പുറത്തുകാരായ രണ്ടു യുവാക്കളെ റെയിൽവേ സംരക്ഷണ സേന പിടികൂടി. കഴിഞ്ഞ ആറുമാസത്തിനിടെ തൊണ്ണൂറ്റിഅഞ്ചുപേരാണ് കഞ്ചാവ് കടത്തലിന് പാലക്കാട്ടു മാത്രം പിടിയിലായത്.
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ കാണപ്പെട്ട രണ്ടു യുവാക്കളുടെ കൈവശമുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണ് പതിനഞ്ചര കിലോ കഞ്ചാവ് കണ്ടെത്തിയത്. മലപ്പുറം ചെമ്മാട് ഉളളാട്ട്മാട് കോളനിയിൽ ആഷീം , പരപ്പൂർ പൻഗിനിക്കാട്ട് വീട്ടിൽ റിസ്‌വാനുൾ എന്നിവരാണ് ആന്ധ്രയിൽ നിന്ന് കഞ്ചാവുമായി ട്രെയിൻമാർഗം ഒലവക്കോട്ടെത്തിയത്. പതിനാറു ലക്ഷം രൂപ മതിപ്പുവിലമതിപ്പുളള കഞ്ചാവ് തിരൂർ ഭാഗത്ത് ചില്ലറ വിൽപന നടത്താനായിരുന്നു ഉദ്ദേശം. ഇതരസംസ്ഥാനങ്ങളിൽ ട്രെയിനുകളിൽ പരിശോധനയില്ലാത്തതിനാൽ കേരളത്തിലേക്കുളള കഞ്ചാവ് കടത്ത് വ്യാപകമാണ്.
കഴിഞ്ഞ ആറുമാസത്തിനിടെ മാത്രം എഴുപതു കേസുകളിലായി 95 പ്രതികളുമായി 82 കിലോ കഞ്ചാവാണ് പാലക്കാട്ട് പിടികൂടിയത്. ബീഹാർ , വിശാഖപട്ടണം, ബംഗാൾ എന്നിവിടങ്ങളിൽ നിന്ന് കഞ്ചാവ് എത്തിക്കുന്നതിന് പതിനഞ്ചിനും ഇരുപത്തിമൂന്നിനും മധ്യേ പ്രായമുളള യുവാക്കളെയാണ് ഇടനിലക്കാരാകുന്നത്. എറണാകുളം മുതൽ കോഴിക്കോട് വരെയുളള ജില്ലകളിലേക്കാണ് പാലക്കാടു വഴി കഞ്ചാവ് കടത്തുന്നത്. പരിശോധന കർശനമാക്കിയതായി ഡിവിഷണൽ സെക്യൂരിറ്റി കമ്മിഷണർ ചൊക്ക രഘുവീർ അറിയിച്ചു.
അതിർത്തി കടന്നുളള ലഹരികടത്തിന് ഇരകൾ ഏറെയാണ്. എൻജിനീയറിങ് ഉൾപ്പെടെ ഉന്നതവിദ്യാഭ്യാസമുളള മുപ്പതു യുവാക്കളാണ് കഴിഞ്ഞ മൂന്നുമാസത്തിനിടെ കഞ്ചാവ് കടത്തലിന് പാലക്കാട്ട് പിടിയിലായത്.