ട്രെയിനിൽ യാത്ര ചെയ്ത് സ്വർണവും പണവും തട്ടുന്ന സംഘത്തിലെ രണ്ട് സ്ത്രീകളെ കോഴിക്കോട് റയിൽവേ പൊലീസ് പിടികൂടി. മധുര സ്വദേശിനികളായ ഇന്ദ്രാണി, മാരിമുത്തു എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ആറുമാസത്തിനിടെ റയില്‍വേ സ്റ്റേഷൻ കേന്ദ്രീകരിച്ച് ഇവർ നിരവധി കളവുകൾ നടത്തിയിരുന്നതായി തെളിഞ്ഞു. പരശുറാം എക്സ്പ്രസിലെ യാത്രക്കാരി ബേബിയുടെ അഞ്ചരപ്പവൻ സ്വർണമാല കളഞ്ഞതുമായി ബന്ധപ്പെട്ട അന്വേഷണമാണ് കവർച്ചയുടെ ചുരുളഴിച്ചത്.
റയിൽവേ പൊലീസ് നടത്തിയ അന്വേ·ഷണത്തിൽ ചേമഞ്ചേരി റയിൽവേ സ്റ്റേഷൻ പരിസരത്ത് രണ്ട് സ്ത്രീകളെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടു. ചോദ്യം ചെയ്യലിൽ മാല കവർന്നതായി സമ്മതിച്ചു. ബേബിയുടെ മാല ഇവരുടെ ബാഗിൽ നിന്നും പൊലീസ് കണ്ടെടുത്തു. വിശദമായ ചോദ്യം ചെയ്യലിൽ കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ ചെന്നൈ സ്വദേശിനിയുടെ 25 പവൻ കവർന്നതിലും തുമ്പുണ്ടായി. ബാഗ്, ലാപ്ടോപ്പ്, മൊബൈൽ ഫോൺ തുടങ്ങിയ വിലകൂടിയ സാധനങ്ങൾ മോഷ്ടിക്കുന്നത് ഇവരുടെ പതിവാണ്. ഓണക്കാലത്തെ തിരക്കിനിടയിലെ വന്‍ കവർച്ചാ പദ്ധതിയായിരുന്നു ലക്ഷ്യം. ഇവരുള്‍പ്പെട്ട മധുരയിലെ ഇരുപതിലധികം വരുന്ന കവർച്ചാ സംഘം പലതവണ കേരളത്തിലെത്തിയിരുന്നതായി കണ്ടെത്തി. കവർച്ചാസാധനങ്ങളുമായി ഒരു സംഘം നാട്ടിലേയ്ക്ക് മടങ്ങുമ്പോൾ അടുത്തസംഘം കേരളത്തിലെത്തും.
തമിഴ്നാട്ടിലെ വിവിധ കേന്ദ്രങ്ങളിലായിരുന്നു സാധനങ്ങൾ വിറ്റിരുന്നത്. മലബാറിലെ വിവിധ റയിൽവേ സ്റ്റേഷനുകളിൽ ഇവരുടെ സാന്നിധ്യം വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ റയിൽവേ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കവർച്ച നടത്തി വേഗത്തിൽ മടങ്ങാമെന്ന സാധ്യതയാണ് റയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചുള്ള മോഷണത്തിന്റെ പ്രേരണ. സംഘത്തിലെ കൂടുതലാളുകൾക്കായി പൊലീസ് അന്വേ·ഷണം തുടങ്ങിയിട്ടുണ്ട്. മധുരയിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെ കലമേട് എന്ന ഊരിൽ നിന്ന് മോഷണത്തിൽ പരിശീലനം ലഭിച്ചവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. സംഘത്തിലെ കൂടുതലാളുകൾക്കായി പൊലീസ് അന്വേ·ഷണം തുടങ്ങിയിട്ടുണ്ട്.