മലപ്പുറത്ത് കുഴൽപണ മാഫിയ വീണ്ടും സജീവമാകുന്നതായാണ് സമീപകാലത്തെ കേസുകള്‍ തെളിയിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ അസാധു നോട്ടും കുഴൽ പണവും ആയി പത്തു കോടി രൂപ പിടിച്ചെടുത്തു. ഇതിനിടെ പിടിയിലായത് 15 കള്ളനോട്ട് മാഫിയ സംഘവും. നോട്ട് നിരോധനനത്തെ തുടർന്നുള്ള രണ്ടുമാസം കുഴൽപണ മാഫിയ അത്ര സജീവമായിരുന്നില്ല. പിന്നീടിങ്ങോട്ട് വലിയ രീതിയിൽ ഇത്തരം സംഘങ്ങൾ ജില്ലയിൽ വേരുറപ്പിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പെരിന്തൽമണ്ണയിലാണ് ഏറ്റവും അധികം കേസുകൾ റിപ്പോർട്ടു ചെയ്തത്. 3 കോടി രൂപയുടെ കുഴൽപണമാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ പിടികൂടിയത്.
തമിഴ്നാട്, കർണാടകം എന്നിവിടങ്ങളിൽ നിന്നായി മലബാറിലെ വിവിധ ജില്ലകളിൽ വിതരണം ചെയ്യാൻ കൊണ്ടു വരുന്നതിനിടെയാണ് പിടിക്കപ്പെടുന്നത്. കെ.എസ്.ആർ.ടി.സി ബസിലോ മറ്റ് വാഹനങ്ങളിലോ ആണ് കടത്തുന്നത്. ബസിലാണെങ്കിൽ ആർക്കും പെട്ടന്ന് മനസിലാക്കാൻ കഴിയാത്ത രീതിയിൽ ശരീരത്തിൽ കെട്ടിവെക്കും. വാഹനങ്ങളിലെ രഹസ്യ അറകളിലാണ് പണം സൂക്ഷിക്കുന്നത്. ഏജന്റുമാരായിരിക്കും പലപ്പോഴും പിടിക്കപ്പെടുന്നത്.7 കോടി രൂപയുടെ അസാധു നോട്ടുകളാണ് മൂന്ന് മാസത്തിനിടെ പിടികൂടിയത്.15 ലേറെ പേരാണ് ഇതിനിടയിൽ അറസ്റ്റിലായത്.പെരിന്തൽമണ്ണ ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കുഴൽപണ മാഫിയകളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതും പരിശോധന നടത്തുന്നതും.