ഇടുക്കി വണ്ടിപ്പെരിയാറിൽ സുഹൃത്തിനെ തീ കൊളുത്തി പരുക്കേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തങ്കമല ബഥേൽ പ്ലാന്റേഷൻ എസ്റ്റേറ്റിൽ അനിൽ കുമാറാണ് പിടിയിലായത്. തിരുവോണ ദിവസം മദ്യസൽക്കാരത്തിനിടെയാണ് അനിൽകുമാർ സുഹൃത്തിനെ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തിയത്.
തങ്കമല മാട്ടുപ്പെട്ടി ലയത്തിൽ മുരുകയ്യനെയാണ് തിരുവോണനാളിൽ ശരീരമാസകലം പൊള്ളലേറ്റ നിലയിൽ ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരുവോണദിവസം രാവിലെ മുതൽ മുരുകയ്യയും അനിൽകുമാറും മറ്റു നാലു സുഹൃത്തുക്കളും ഒരുമിച്ചു മദ്യപിക്കുകയും ചീട്ടുകളിയുമായിരുന്നു. വൈകുന്നേരത്തോടെ സാധനങ്ങൾ വാങ്ങാൻ മുരുകയ്യയെ സുഹൃത്തുക്കൾ പറഞ്ഞുവിട്ടു. മദ്യപിച്ച് ലക്കുകെട്ട മുരുകയ്യ അവശനായി വഴിയരികിൽ കിടന്നു. അനിൽകുമാറെത്തി മുരുകയ്യയെ വീട്ടിലെത്തിച്ചു. ഇതിനിടെ വിളക്കു കത്തിക്കുന്നതിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിന് പിന്നാലെയാണ് കുപ്പിയിൽ കരുതിയിരുന്ന മണ്ണെണ്ണ മുരുകയ്യയുടെ വയറിനു മുകളിൽ ഒഴിച്ചു തീകൊളുത്തിയത്. രണ്ടു മണിക്കൂറിനു ശേഷം തനിയെ വീട്ടിൽനിന്നിറങ്ങിയ മുരുകയ്യ സമീപത്തെ ബന്ധുവീട്ടിൽ എത്തി സഹായം അഭ്യർഥിച്ചു.
പൊള്ളലേറ്റ നിലയിൽ വീടിനുള്ളിൽ മുരുകയ്യയെ കണ്ടെന്നാണ് അനിൽ കുമാർ ആദ്യം പോലീസിനു മൊഴി നൽകിയത്. എന്തുകൊണ്ട് ആശുപത്രിയിൽ എത്തിച്ചില്ലെന്ന ചോദ്യത്തിന് അനിൽകുമാർ വ്യക്തമായ മറുപടി നൽകിയില്ല. സംശയം തോന്നി വീണ്ടും വിശദമായി ചോദ്യം ചെയ്തതോടെ അനിൽകുമാർ കുറ്റം സമ്മതിച്ചു. അറുപതുശതമാനത്തോളം പൊള്ളലേറ്റ മുരുകയ്യ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്.