ആലപ്പുഴ കുറത്തികാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഭരണിക്കാവ് സ്വദേശി വിഷ്ണുവാണ് പിടിയിലായത്. അഞ്ചു വർഷം മുമ്പ് മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തടവ് ശിക്ഷ അനുഭവിച്ചയാളാണ് വിഷ്ണു.
മാവേലിക്കര കുറത്തികാട് സ്വദേശിനിയായ പതിനേഴുകാരി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് വിഷ്ണു പിടിയിലായത്. പെൺകുട്ടിയുമായി 22കാരനായ വിഷ്ണു പ്രണയത്തിലായിരുന്നു. വിവാഹ വാഗ്ദാനവും നൽകിയിരുന്നു. ഓണ ദിനത്തിൽ സമ്മാനം വാങ്ങി നൽകാമെന്ന് പറഞ്ഞ് രാവിലെ പെൺകുട്ടിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി. മാവേലിക്കര റയിൽവേ സ്റ്റേഷന് സമീപത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. പിറ്റേദിവസം പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ ചോദിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്.
തുടർന്ന് കുറത്തികാട് പൊലീസിൽ പരാതി നൽകി. ഇതറിഞ്ഞ വിഷ്ണു ഒളിവിൽ പോയി. വിഷ്ണുവിന്റെ ഫോണിന്റെ ടവർ ലൊക്കേഷൻ പിന്തുടർന്ന പൊലീസ് ചെങ്ങന്നൂരിന് സമീപം പെണ്ണുക്കരയിൽ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.
മാവേലിക്കര സി.ഐ. പി. ശ്രീകുമാറിന്റേയും കുറത്തികാട് എസ്.ഐ. എ.സി. വിപിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വിഷ്ണുവിനെ പിടികൂടിയത്. 5 വർഷം മുമ്പ് ഇടുക്കി നെടുങ്കണ്ടത്തുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വിഷ്ണു ശിക്ഷ അനുഭവിച്ചിട്ടുണ്ട്