മലപ്പുറം ∙ ബൈക്കിലെത്തി സ്ത്രീയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞയാളെ മലപ്പുറം പൊലീസ് സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. കോട്ടയം പൊൻമല പാറത്തോട് ചാവരുപാറ വീട്ടിൽ കെ.ഷിനുമോൻ (39) ആണ് അറസ്റ്റിലായത്. പ്രതി ബൈക്ക് ഉപേക്ഷിച്ചശേഷം ബൈക്ക് മോഷണം പോയതായി മലപ്പുറം സ്റ്റേഷനിൽ വ്യാജ പരാതിയും നൽകിയിരുന്നു. പൊലീസ് പറയുന്നത് ഇങ്ങനെ: മലപ്പുറം കോലാർ കളപ്പാടൻ ക്വാർട്ടേഴ്സിൽ വാടകയ്ക്കു താമസിക്കുന്ന ഷിനുമോൻ കഴിഞ്ഞ നാലിന് കുടുംബത്തോടൊപ്പം കോട്ടക്കുന്ന് സന്ദർശിക്കാൻ വന്നു.
മോഷണത്തിനു നേരത്തേ പദ്ധതിയിട്ട ഇയാൾ രണ്ടു ഷർട്ട് ധരിച്ചാണ് എത്തിയത്. കുടുംബത്തെ കോട്ടക്കുന്നിൽ ഇറക്കിയ ശേഷം ബൈക്കിൽ മലപ്പുറം വാറങ്കോട് എത്തി അവിടെ ബൈക്ക് നിർത്തിയശേഷം പാടത്ത് ഇറങ്ങി പരിസരത്തൊന്നും ആരുമില്ലെന്ന് ഉറപ്പാക്കി. ഇവിടെ പതുങ്ങി നിൽക്കുകയും അതുവഴി വന്ന സ്ത്രീയുടെ കഴുത്തിൽനിന്ന് മാല പൊട്ടിക്കുകയായിരുന്നു. രക്ഷപ്പെടാനായി ഓടി ബൈക്കിൽ കയറിയെങ്കിലും വെപ്രാളത്തിനിടയിൽ ബൈക്കിന്റെ താക്കോൽ എടുക്കാൻ പറ്റിയില്ല.
ആളുകൾ ഓടിക്കൂടുമെന്ന് ഭയന്ന ഇയാൾ ബൈക്ക് ഉപേക്ഷിച്ച് വയലിലൂടെ ഓടി. തിരിച്ചറിയാതിരിക്കാൻ മുകളിൽ ധരിച്ചിരുന്ന ഷർട്ട് അഴിച്ചു തോട്ടിലേക്ക് എറിഞ്ഞു. തുടർന്ന് മച്ചിങ്ങൽ ബൈപാസ് വഴി ഓട്ടോ പിടിച്ച് കോട്ടക്കുന്നിലെത്തി. മടങ്ങുന്ന വഴി ബൈക്ക് കാണാനില്ലെന്ന് അഭിനയിച്ച് കുടുംബത്തെയും കൂട്ടി മലപ്പുറം പൊലീസ് സ്റ്റേഷനിലെത്തി പരാതിയും നൽകി. തന്നെ സംശയിക്കാതിരിക്കാനും അന്വേഷണം വഴിതിരിച്ചുവിടാനുമായി ഇയാൾ കോട്ടക്കുന്നിൽനിന്ന് ബൈക്ക് നഷ്ടപ്പെട്ടതായാണു പരാതി നൽകിയത്.
എന്നാൽ, പൊലീസ് സ്പെഷൽ സ്ക്വാഡ് നടത്തിയ അന്വേഷണത്തിൽ ഇയാളാണ് മാല പൊട്ടിച്ചതെന്നു വ്യക്തമാകുകയായിരുന്നു. സ്റ്റേഷനിൽ ഹാജരാക്കി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. ഷിനുമോന്റെ പേരിൽ മറ്റു കേസുകളുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. എസ്ഐ വി.കുഞ്ഞിമുഹമ്മദ്, എഎസ്ഐ സുനീഷ് കുമാർ, സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ സ്രാമ്പിക്കൽ മുഹമ്മദ് ഷാക്കിർ, എൻ.എം.അബ്ദുല്ല, ശ്യാമ എന്നിവരാണ് പ്രതിയെ പിടികൂടിയത്.