തൃശൂർ ∙ ഹോണടിച്ചു ശല്യപ്പെടുത്തിയെന്ന് ആരോപിച്ച് ഇരുമ്പുവടി ഉപയോഗിച്ച് എൻജിനീയറുടെ കൈ തല്ലിയൊടിച്ച കേസിൽ രണ്ടു പേർ പിടിയിൽ. ഗുണ്ടകളായ വലക്കാവ് മാഞ്ഞാമറ്റത്തിൽ സാബു വിൽസൺ (27), കേച്ചേരി പാറന്നൂർ കപ്ലേങ്ങാട് അജീഷ് (30) എന്നിവരെയാണ് ഈസ്റ്റ് എസ്ഐ എം.ജെ.ജിജോയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കയ്യിൽ രണ്ടിടത്ത് ഒടിവുകളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച എൻജിനീയറെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. നഗരത്തിലെ പ്രമുഖ അഭിഭാഷകന്റെ കാറിനു പിന്നിലെത്തി ഹോൺ നീട്ടിയടിച്ചത് ഇഷ്ടപ്പെടാതിരുന്നതിന്റെ പേരിൽ ഗുണ്ടകൾക്കു ക്വട്ടേഷൻ നൽകിയതാണു സംഭവമെന്നു പൊലീസ് കണ്ടെത്തി. അഭിഭാഷകൻ നൽകിയ ക്വട്ടേഷനാണ് ആക്രമണത്തിനു കാരണമെന്നു പ്രതികൾ പൊലീസിനോടു സമ്മതിച്ചു.
ഉത്രാടനാളിലായിരുന്നു സംഭവം. കൂർക്കഞ്ചേരിയിലെ ഫ്ലാറ്റിൽ താമസിക്കുന്ന പുളിക്കത്തറ ഗിരീഷ്കുമാറിനെയാണ് (39) ആക്രമിച്ചത്. പൊലീസ് പറയുന്നതിങ്ങനെ: ശക്തൻനഗറിനു സമീപത്തെ മാളിൽ ഷോപ്പിങ് നടത്തിയശേഷം ഗിരീഷ്കുമാർ കാറിൽ പുറത്തേക്കു പോകാൻ ശ്രമിക്കുകയായിരുന്നു. ക്രിമിനൽ കേസുകളിൽ നിപുണനായ അഭിഭാഷകന്റെ കാർ ഗിരീഷിന്റെ വാഹനത്തിനു മുന്നിൽ മാർഗതടസമുണ്ടാക്കി നിന്നിരുന്നു. കടന്നുപോകാനുള്ള വഴി കണ്ടെത്താൻ ഗിരീഷ് നീട്ടി ഹോണടിച്ചത് അഭിഭാഷകനെ അസ്വസ്ഥനാക്കി. ഇരുവരും തമ്മിൽ തർക്കമുണ്ടായതായി പറയുന്നു. സംഭവത്തിനുശേഷം ഫ്ലാറ്റിലേക്കു പോയ ഗിരീഷിന്റെ കാറിനെ പിന്തുടർന്നു സാബുവും അജീഷും മറ്റൊരു കാറിലെത്തി. ഫ്ലാറ്റിന്റെ പാർക്കിങ് ഏരിയയിൽ ഗിരീഷിനെ തടഞ്ഞുനിർത്തുകയും ഇരുമ്പുകമ്പി ഉപയോഗിച്ച് ഒരു കൈ തല്ലിയൊടിക്കുകയുമായിരുന്നു. അടിയേറ്റ് കയ്യിലെ അസ്ഥി രണ്ടിടത്ത് ഒടിഞ്ഞു നുറുങ്ങി. സിസി തവണ മുടങ്ങിയ വാഹനങ്ങൾ സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിനുവേണ്ടി പിടിച്ചെടുക്കുന്ന സംഘത്തിൽപ്പെട്ടവരാണ് സാബുവും അജീഷും. കൊഴിഞ്ഞാമ്പാറയിൽ ബിജെപി നേതാവ് പ്രദോഷിനെ വധിച്ച കേസിൽ പ്രതിയാണ് സാബു.