നാഗ്പുർ സ്വദേശിനിയായ ഐടി എൻജിനീയറെ പീഡിപ്പിച്ചുകൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച കേസിൽ സുഹൃത്ത് ഉൾപ്പെടെ രണ്ടു പേർ പൊലീസിൽ കീഴടങ്ങി. മുംബൈയിൽ നിന്ന് കാണാതായ അങ്കിത(22)യുടെ മൃതദേഹം കർണാടകയിലെ ബെളഗാവിയിൽ പാലത്തിനടിയിൽനിന്നു കണ്ടെടുത്തു. അങ്കിതയുടെ സുഹൃത്ത് നിഖിലേഷ് പാട്ടീൽ, അക്ഷയ് വലോദെ എന്നിവർ പൊലീസിനു കീഴടങ്ങി കുറ്റം സമ്മതിക്കുകയായിരുന്നു.
എഎസ്ഐയുടെ മകളായ അങ്കിത മുംബൈയിലാണു ജോലി ചെയ്തിരുന്നത്. ഞായറാഴ്ച പാർട്ടിയിൽ പങ്കെടുക്കാൻ പുണെയിൽ പോയിരുന്നു. ഇവിടെ നിഖിലേഷും അയാളുടെ സുഹൃത്ത് നീലേഷും അങ്കിതയെ കാണാനെത്തി. നീലേഷിന്റെ കാറിലാണ് ഇവർ മുംബൈയ്ക്കു മടങ്ങിയത്. അതിനിടെ അംബർനാഥിൽ തന്റെ മറ്റൊരു സുഹൃത്ത് അക്ഷയിന്റെ വീട്ടിൽ അങ്കിതയെ എത്തിച്ച നിഖിലേഷ് അയാളോടൊപ്പം അങ്കിതയെ പീഡിപ്പിക്കുകയായിരുന്നു. പൊലീസിൽ പരാതിപ്പെടുമെന്നു യുവതി പറഞ്ഞതോടെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. മൃതദേഹം സ്യൂട്ട്കേസിലാക്കി കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ചു.
സംഭവസമയത്ത് കെട്ടിടത്തിന്റെ താഴത്തെ നിലയിലായിരുന്ന നീലേഷിനെയും ഒപ്പം കൂട്ടി ഇവർ പിന്നീട് ഗോവയിലേക്കു തിരിച്ചു. കൊലപാതകവിവരം നീലേഷ് അറിഞ്ഞിരുന്നില്ല. കാർ ബെളഗാവിയിൽ എത്തിയപ്പോൾ നിഖിലേഷും അക്ഷയും ചേർന്നു സ്യൂട്ട്കേസ് പാലത്തിനു താഴേക്കു വലിച്ചെറിഞ്ഞു. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ നീലേഷ് ചോദ്യം ചെയ്തപ്പോഴാണു വിവരം പറഞ്ഞത്. നീലേഷിന്റെ നിർബന്ധപ്രകാരമാണ് ഇരുവരും പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
അതേസമയം അങ്കിത പ്രതികളുമായി എങ്ങിനെയാണ് പരിചയത്തിലായതെന്നും നീലേഷിനു സംഭവത്തിൽ പങ്കുണ്ടോയെന്നും വ്യക്തമായിട്ടില്ലെന്നു പൊലീസ് പറഞ്ഞു. കർണാടക, മഹാരാഷ്ട്ര പൊലീസ് സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. നാല് സംഘങ്ങളെ കേസന്വേഷണത്തിനു നിയോഗിച്ചതായി അംബേർനാഥ് അസിസ്റ്റന്റ് കമ്മിഷണർ സുനിൽ പാട്ടീൽ പറഞ്ഞു.