തിരുവനന്തപുരം പാറശാലയിൽ കോടികളുടെ നിക്ഷേപ തുകയുമായി സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ഉടമ മുങ്ങിയതായി പരാതി. പാറശാല പളുകൽ നിർമ്മൽ കൃഷ്ണ ചിട്ടിഫണ്ട് ഉടമയ്ക്കെതിരെയാണ് പരാതി. നടപടി ആവശ്യപ്പെട്ട് ഇടപാടുകാർ റോഡ് ഉപരോധിച്ചു.
പാറശാല പളുകൽ നിർമ്മൽ കൃഷ്്ണ ചിട്ടിഫണ്ട് ഉടമ നിർമ്മലനാണ് കോടികളുടെ നിക്ഷേപ തുകയുമായി നാടുവിട്ടത്. പതിമൂവായിരം ഇടപാടുകാരുടേതായി അറുനൂറ് കോടി രൂപ ഇവിടെ നിക്ഷേപിച്ചിരുന്നതായാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. നിർമ്മലന് വിദേശത്തും സ്ഥാപനങ്ങൾ ഉള്ളതായാണ് വിവരം. കഴിഞ്ഞ നവംബറിലെ നോട്ട് നിരോധനത്തിന് ശേഷം പണം പിൻവലിക്കാൻ എത്തിയിരുന്ന നിക്ഷേപകരെ പലതവണ അവധി പറഞ്ഞ് നിർമ്മലൻ മടക്കി അയച്ചിരുന്നു. അതിനിടെ രാവിലെ പണം പിൻവലിക്കാനെത്തിയ നിക്ഷേപകരാണ് സ്ഥാപനം പൂട്ടി ഉടമ നാട്ടുവിട്ട വിവരം അറിയുന്നത്. സംഭവം അറിഞ്ഞ് കൂടുതൽപേർ സ്ഥലതെത്തിയതോടെ ബഹളമായി.
ഇടപാടുകാർ റോഡ് ഉപരോധിച്ചതോടെ പൊലീസ് ഇടപെട്ടു. റിയൽ എസ്റ്റേറ്റ് രംഗത്തടക്കം നിർമ്മലൻ വൻതുക നിക്ഷേപിച്ചിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. സ്ഥാപനം പ്രവർത്തിച്ചിരുന്നത് തമിഴ്നാട് അതിർത്തിയിലായിരുന്നതിനാൽ ഇരുസംസ്ഥാനങ്ങളിലെയും പൊലീസ് സംയുക്തമായാണ് നിർമ്മലന് വേണ്ടി തിരച്ചിൽ നടത്തുന്നത്.