കോഴിക്കോട് വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരും ഗൾഫിൽനിന്നെത്തിയ യാത്രക്കാരനും തമ്മിൽ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ കളി. വിമാനത്താവളത്തിലും പുറത്തെ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലുമെത്തിയ ‘തൊണ്ടിമുതൽ’ വൈകിട്ടോടെ പുറത്തെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ.
യാത്രക്കാരൻ സ്വർണം കടത്തുമെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ജാഗ്രതയിലായിരുന്നു ഉദ്യോഗസ്ഥർ. ഇന്നലെ രാത്രിയിലെ വിമാനത്തിൽ എത്തിയ യാത്രക്കാരനെ പരിശോധനയ്ക്കു വിധേയനാക്കിയപ്പോൾ ഉദ്യോഗസ്ഥർക്കു സംശയം. എക്സ്റേയിൽ വൻകുടലിന്റെ താഴ്ഭാഗത്ത് ലോഹനിർമിതമായ ഏഴു കഷണങ്ങൾ കണ്ടെത്തി. അകത്ത് ‘സേഫ് കസ്റ്റഡി’യിൽ കിടക്കുന്ന സാധനം സ്വർണമാണോ എന്ന് ഉറപ്പുവരുത്തണമെങ്കിൽ പുറത്തെടുക്കണം. യാത്രക്കാർ ശരീരത്തിനകത്ത് ഒളിപ്പിച്ചു കടത്തുന്ന സ്വർണം പല തവണ പിടിച്ച് പുറത്തെടുപ്പിച്ചവരാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ.
ഇത്തവണ പക്ഷേ, ഫഹദ് ഫാസിൽ സിനിമയായ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ മാതൃകയിൽ തൊണ്ടി പുറത്തെത്തിക്കാൻ ശ്രമിച്ചിട്ടും രക്ഷയില്ല. നേരം വെളുത്തിട്ടും സംഗതി പുറത്തെത്തിയിട്ടില്ല. തുടർന്ന് ആശുപത്രിയിലേക്കു മാറ്റി. ഇനിയും ലോഹഭാഗങ്ങൾ ശരീരത്തിനകത്തിരുന്നാൽ യാത്രക്കാരനും കസ്റ്റംസ് ഉദ്യോഗസ്ഥർക്കും പണിയാകുമെന്ന് ഡോക്ടറുടെ മുന്നറിയിപ്പ്. യാത്രക്കാരനെ മെഡിക്കൽ കോളജിലേക്കു റഫർ ചെയ്യുകയും ചെയ്തു. പ്രശ്നത്തിന് വൈകിട്ടോടെ ഒരു തീരുമാനമാകുമെന്ന പ്രതീക്ഷയിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ.