മകന്റെ അഭ്യർഥനയനുസരിച്ചു മരുമകളെ അച്ചടക്കവും അനുസരണവും പഠിപ്പിക്കുവാൻ ഇന്ത്യയിൽ നിന്നും പറന്നെത്തിയ മാതാപിതാക്കളെയും യുവതിയുടെ ഭർത്താവിനെയും അറസ്റ്റു ചെയ്തു ജയിലിലടച്ചു. മരുമകളെ മർദ്ദിക്കുകയും മുറിയിലിട്ടു പൂട്ടുകയും ചെയ്ത കുറ്റത്തിനാണ് മൂവരേയും സെപ്റ്റംബർ മൂന്നിന് ഹിസ്ബോടൈ കൗണ്ടി ജയിലിൽ ജാമ്യമില്ലാതെ അടച്ചിരിക്കുന്നത്.
33 വയസ്സുള്ള സിൽക്കി എന്ന യുവതിക്കാണ് ശരീരമാസകലം മർദ്ദനമേറ്റത്. പ്രസവിച്ചു രണ്ടു മാസം പ്രായമുള്ള കുട്ടിയെ കൈയ്യിൽ നിന്നും പിടിച്ചുവാങ്ങിയാണ് മർദ്ദനമുറകൾ മൂവരും ഇവർക്ക് നേരെ പ്രയോഗിച്ചതെന്ന് കൗണ്ടി ഷെറിഫ് ഡിപ്പാർട്ട്മെന്റ് പറഞ്ഞു. തുടർച്ചയായ മർദ്ദനവും മുറിയിൽ തടവിൽ പാർപ്പിക്കുന്നതും തുടർന്നപ്പോൾ ഇന്ത്യയിലുള്ള മാതാപിതാകളെ രഹസ്യമായി യുവതി ഫോൺ ചെയ്തു അറിയിച്ചു.