പാലക്കാട്ടെ മാധവരാജ ക്ലബില്‍ പണം വച്ചു ചീട്ടുകളി. സൗത്ത് പൊലീസ് നടത്തിയ റെയ്‌ഡിൽ പതിനാറായിരം രൂപ പിടികൂടി. ഏഴു പേർക്കെതിരെ കേസെടുത്തു. നഗര ഹൃദയത്തിലെ മാധവരാജ ക്ളബ്ബിൽ ചൂതാട്ടത്തിലൂടെ ദിവസവും ലക്ഷങ്ങളുടെ ഇടപാട് നടക്കുന്നതായി ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ടൗണ്‍ സൗത്ത് പൊലീസും ക്രൈം സ്ക്വാഡ് അംഗങ്ങളുമാണ് റെയ്ഡ് നടത്തിയത്. ക്ളബ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ അതിവിദഗ്ദ്ധമായിട്ടായിരുന്നു ചൂതാട്ടം.
ക്ളബ്ബിലേക്കുള്ള വഴിയിൽ സ്ഥാപിച്ച സിസിടിവി ക്യാമറയിലൂടെ ചീട്ടുകളി മുറിയിലെ സ്‌ക്രീനിൽ ദൃശ്യങ്ങൾ ലഭിച്ചിരുന്നു.അതിനാൽ പൊലീസ് ഉൾപ്പെടെ അപരിചിതർ പുറത്തു നിന്ന് ക്ളബ്ബിലേക്ക് എത്തിയാൽ ചീട്ടുകളിക്കുന്നവർ സ്ഥലം കാലിയാക്കും. മാത്രമല്ല ചൂതാട്ടക്കാർ റിസപ്‌ഷനിൽ പണം അടച്ചു പണത്തിനു പകരം ടോക്കനാണ് ഉപയോഗിച്ചിരുന്നത്. ഇത്തരത്തിലുള്ള നൂറിലധികം ടോക്കൺ പോലീസ് കണ്ടെത്തി.
ചീട്ടുകളിക്കുന്നവര്‍ കടം പറയരുതെന്നുള്ള നിർദേശം ഇവിടെ എഴുതി വച്ചിരുന്നത് പണമിടപാടിന്റെ തെളിവാണ്. പൊലീസിനെ കണ്ട് ഓടിമറഞ്ഞ ഏഴുപേരെ രേഖകൾ പ്രകാരം വിളിച്ചു വരുത്തി കേസെടുത്തു. മലപ്പുറം കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും ചൂതാട്ടത്തിനായി ഇവിടെ എത്തുന്നത് പതിവാണ്. നാലു വര്‍ഷത്തിന് ശേഷമാണ് പരിശോധന നടന്നത്. കാലങ്ങളായി ചില പോലീസ് ഉദ്യോഗസ്ഥർ പരിശോധന നടത്താതെ ക്ളബ്ബിനെ സംരക്ഷിച്ചതായും ജില്ലാ പോലീസ് മേധാവിക്ക് വിവരം ലഭിച്ചിട്ടുണ്ട്.