തളിപ്പറമ്പിലെ ആദ്യകാല ഡോക്ടറായിരുന്ന കുഞ്ഞമ്പുനായരുടെ സ്വത്ത് തട്ടിയെടുക്കാൻ കയ്യേറ്റക്കാരുടെ പുതിയ തന്ത്രം. ദേശീയപാതയോരത്തുള്ള അറുപത്തിയെട്ട് സെന്റ് സ്ഥലത്തിന്റെ അവകാശം ഉന്നയിച്ചാണ് വർഷങ്ങളായി ഈ ഭൂമിയിൽ കയ്യേറി താമസിക്കുന്നവർ തളിപ്പറമ്പ് കോടതിയിൽ ഹർജി നൽകിയത്. എന്നാൽ കുഞ്ഞമ്പുനായരുടെ മകനായ മുൻ സഹകരണ ഡപ്യൂട്ടി റജിസ്ട്രാറുടെ സ്വത്ത് തട്ടിയെടുത്ത അഭിഭാഷക കെ വി ശൈലജയുടെ ബുദ്ധിയാണ് പുതിയ ഹർജിക്ക് പിന്നിലെന്നാണ് ആക്ഷൻ കൗൺസിലിന്റെ ആരോപണം.
വർഷങ്ങളായി ഈ ഭൂമി കൈവശം വച്ച് താമസിക്കുന്ന അനിലും മാതാവ് ഓമനയുമാണ് പരാതിക്കാർ. 1963ൽ കുഞ്ഞമ്പുനായരിൽനിന്ന് എഴുപത്തിയഞ്ച് രൂപയ്ക്ക് ഭൂമി വാങ്ങിയെന്നാണ് കോടതിയെ അറിയിച്ചിരിക്കുന്നത്. തെളിവായി നൽകിയിരിക്കുന്നത് ഈ ഭൂമിയുള്ള വീട്ടുനമ്പറിൽ ലഭിച്ച റേഷൻ കാർഡും, തിരിച്ചറിയൽ കാർഡും, ബിഎസ്എൻഎൽ കണക്ഷനുമാണ്. പക്ഷേ ഭൂമിയും വീടും കുഞ്ഞമ്പുനായർ വിൽപന നടത്തിയിട്ടില്ലെന്നാണ് കുടുംബക്കാരും നാട്ടുകാരും പറയുന്നത്.
1967മുതൽ 1983വരെ ഇതേ വീട് കുഞ്ഞമ്പുനായരിൽനിന്ന് വാടകയ്ക്കെടുത്ത് താമസിച്ചവരും പരാതിക്കാരുടെ വാദം തള്ളുന്നു. ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെടുത്ത പ്രതികളാണ് പുതിയ പരാതിയുടെ പിന്നിലെന്നും ബന്ധുക്കളും ആക്ഷൻകൗൺസിലും വിശ്വസിക്കുന്നു. കോടികളുടെ സ്വത്ത് കൈക്കലാക്കാനുള്ള നീക്കത്തിനെതിരെ പുതിയ പരാതി നൽകാനൊരുങ്ങുകയാണ് കുഞ്ഞമ്പുനായരുടെ ബന്ധുക്കൾ.