കൊള്ളക്കാരുടെ കഥ പറഞ്ഞ ഹിന്ദി ചിത്രം ഷോലെ ചിത്രീകരിച്ച രാമനഗര ജില്ലയുടെ ആസ്ഥാനമാണ് കെ.എസ്.ആർ.ടി.സി ബസ് കൊള്ളയടിക്കപ്പെട്ട ചന്നപട്ടണ. സിനിമയിലേതു പോലെ തന്നെ കൊള്ളസംഘങ്ങള്‍ ധാരാളമുണ്ട് ഇന്നും ഇവിടെ. ഇതുവഴിയുള്ള രാത്രി യാത്ര എന്നും ഭീതി നിറഞ്ഞതാണ്.
ഇന്ത്യൻ സിനിമ ചരിത്രത്തിൽ നാഴികക്കല്ലായ ഷോലെ നാൽപ്പത്തിരണ്ട് വർഷം മുമ്പ് ചിത്രീകരിച്ചത് ചന്നപ്പട്ടണ ഉൾപ്പെടുന്ന രാമനഗര ജില്ലയിൽ . സിനിമയിലേതിന് സമാനമായ കൊള്ളസംഘങ്ങൾ ഇന്നും രാമനഗരയിലും മാണ്ഡ്യയിലും സജീവമാണ്. മൂന്നുദിവസം മുമ്പാണ് കണ്ണൂരിൽ നിന്ന് ബെംഗളൂരുവിലേയ്ക്ക് വന്ന ലോറി ബെംഗളൂരു മൈസൂരു പാതയിൽവച്ച് തട്ടിക്കൊണ്ടുപോയത്. വാഹന ഉടമയുടെ കൈവശമുണ്ടായിരുന്ന പണം കവർന്ന അക്രമികൾ മൂന്നുകിലോമീറ്റർ അകലെ ലോറി ഉപേക്ഷിച്ചു. ഈ കേസിൽ പ്രതികളാരും ഇതുവരെ പിടികൂടിയിട്ടില്ല.
വടക്കേ മലബാർ ഭാഗത്തേയ്ക്ക് പോകുന്നവർ ആക്രമണത്തിന് ഇരയാകുന്നത് ഹുൻസൂർ ഗോണിക്കുപ്പ വിരാജ്പേട്ട് ഭാഗങ്ങളിൽ വെച്ചാണ്. വാഹനം ഹംപിന് സമീപം വേഗത കുറയ്ക്കുമ്പോൾ റോഡിന് ഇരുവശവും പതിയിരിക്കുന്ന കൊള്ളക്കാർ ചില്ലിനുനേരെ മുട്ടയെറിഞ്ഞ് കാഴ്ച മറയ്ക്കുന്നു. ഇതോടെ വാഹനം നിർത്താതെ മറ്റുവഴികളില്ല. ഈ തക്കം നോക്കി ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി പണം കവരുന്നതാണ് രീതി. ഒറ്റപ്പെട്ട് സഞ്ചരിക്കുന്ന വാഹനങ്ങളെ ബൈക്കില് പിന്തുടർന്ന് തടഞ്ഞു നിർത്തിയും കൊള്ളയടിക്കുന്നു. ലിഫ്റ്റ് ചോദിക്കാനെന്ന വ്യാജേന സ്ത്രീകളെ ഉപയോഗിച്ച് വാഹനങ്ങൾ നിർത്തിയും കവർച്ചകൾ ബെംഗളൂരു മൈസൂരു പാതയിൽ പതിവാണ്. രാത്രി വിശ്രമത്തിനായി ബസുകൾ ഇവിടെ സ്ഥിരം നിർത്താറുള്ളതിനാല് ബസ് കവർച്ച ആസൂത്രിതമെന്ന് സംശയിക്കുന്നു.