അടിമാലി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ റെജി ആത്മഹത്യ ചെയ്തത് സഹപ്രവർത്തകരുടെ പീഡനത്തെ തുടർന്നെന്ന് കുടുംബം. സസ്പെൻഷനിലായ എഎസ്ഐയുടെ ഇടപെടൽ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് റെജിയുടെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നൽകി. സാമ്പത്തിക ബാധ്യതയെന്ന് വരുത്തി കേസ് ഒതുക്കി തീർക്കാനും ശ്രമിക്കുന്നതായി കുടുംബം ആരോപിക്കുന്നു.
അടിമാലി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറായ കഞ്ഞിക്കുഴി സ്വദേശി കെ.എസ്.റെജിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാണ് ആവശ്യം. വിഷം കഴിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന റെജി 22ാം തീയതിയാണ് മരിച്ചത്. 11ാം തീയതി വീട്ടിൽ നിന്ന് പോയ റെജിയെ 14ാം തീയതിയാണ് പാലക്കാട് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്.
അടിമാലി സ്റ്റേഷനിലെ ഒരു എഎസ്ഐ റെജിയെയും കുടുംബത്തേയും അവഹേളിക്കുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു. ഇതിനെചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. ആരോപണ വിധേയനായ എഎസ്ഐയിൽ നിന്ന് റെജി സ്വർണം വാങ്ങി പണയം വച്ചുവെന്നും ഇത് മുക്കുപണ്ടമാണെന്നും പരാതി ഉയർന്നു. ഇക്കാര്യങ്ങൾ പറഞ്ഞുള്ള മാനസികപീഡനമാണ് റെജിയുടെ മരണത്തിന് കാരണമെന്ന് കുടുംബം വിശ്വസിക്കുന്നു.
ആരോപണവിധേയനായ എഎസ്ഐ നിലവിൽ സസ്പെൻഷനിലാണ്. സാമ്പത്തിക ബാധ്യതയാണ് റെജിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇതിനിടെ കേസ് ഒതുക്കി തീർക്കാൻ ഉന്നത ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയതും കുടുംബത്തിന്റെ സംശയം വർധിപ്പിച്ചു. ഈ സാഹചര്യത്തിലാണ് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ സമീപിച്ചത്.