നടിയെ ആക്രമിച്ച കേസില്‍ പൊലീസ് പിടികൂടിയ പള്‍സര്‍ സുനി, ക്വട്ടേഷനു പിന്നില്‍ ഒരു മാഡമാണെന്നായിരുന്നു ആദ്യം വെളിപ്പെടുത്തിയത്. പക്ഷെ അത് ആരെന്നു വെളിപ്പെടുത്താന്‍ ഇതുവരെയും സുനി തയാറായില്ലായിരുന്നു. ഇതിനിടെ പലപ്രാവശ്യം താന്‍ വെളിപ്പെടുത്തുമെന്നും ജയിലിലുള്ള വിഐപി വെളിപ്പെടുത്തട്ടെ എന്നും മറ്റും നിലപാടുകളെടുത്തിരുന്നു. എന്നാല്‍ ഇന്ന് കൊച്ചി സിജെഎം കോടതിയില്‍ ഹാജരാക്കുമ്പോഴാണ് പള്‍സര്‍ സുനിയെന്ന സുനിലിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍. മാഡം കാവ്യയാണെന്നു താന്‍ നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ എന്നായിരുന്നു സുനി പറഞ്ഞത്. ‘ഞാന്‍ കള്ളനല്ലേ? കള്ളന്റെ കുമ്പസാരം എന്തിനാ കേള്‍ക്കുന്നേ’ എന്നും ഇതിനിടെ സുനി മാധ്യമപ്രവര്‍ത്തകരോടു ചോദിച്ചു.
നടിയെ ആക്രമിച്ച കേസിൽ ഇനിയും സ്രാവുകൾ പിടിയിലാകാനുണ്ടെന്നു ആവർത്തിക്കുന്നതിനിടെയാണ് ‘മാഡം’ എന്നതു കെട്ടുകഥയല്ലെന്ന് സുനി വെളിപ്പെടുത്തിയത്. ഇനിയും വൻ സ്രാവുകളുണ്ടെന്നും വ്യക്തമായ തെളിവുകൾ തന്റെ പക്കലുണ്ടെന്നും സുനി അവകാശപ്പെട്ടിരുന്നു. ഇപ്പോള്‍ കുടുങ്ങിയതു തന്നെയാണോ സ്രാവ് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 'ഇപ്പോള്‍ കുടുങ്ങിയത് സ്രാവൊന്നുമല്ലല്ലോ, ഇനിയുമുണ്ടല്ലോ' എന്നായിരുന്നു സുനി മുൻപു പറഞ്ഞത്.
സുനിയെ അറിയില്ലെന്ന് കാവ്യമാധവന്‍ പറഞ്ഞതിനു പിന്നാലെയാണ് തന്നെ അറിയില്ലെന്ന് കാവ്യ പറയുന്നത് ശരിയല്ല. പലപ്പോഴും താൻ പണം വാങ്ങിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി സുനി എത്തിയത്. പക്ഷെ പണം തന്നു എന്നതല്ലാതെ മറ്റു കാര്യങ്ങൾ മാഡത്തിനു അറിയില്ലായിരുന്നു എന്നായിരുന്നു സുനി പിന്നീട് പറഞ്ഞത്. കുന്നുംകുളം മജിസ്ട്രേറ്റ് കോടതിയില്‍ എത്തിച്ചപ്പോഴാണ് മുന്‍നിലപാടില്‍ നിന്നു മലക്കം മറിഞ്ഞ് മാഡത്തെ സുനി വിശുദ്ധയാക്കിയത്. എന്നാല്‍ മാഡത്തിന്റെ പേര് വെളിപ്പെടുത്തും എന്നു തന്നെ സുനി നിലപാടെടുത്തു. പിന്നാലെയാണ് താന്‍ നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ എന്നു പറഞ്ഞ് മാഡം കാവ്യയാണെന്ന് സുനി മാധ്യമപ്രവര്‍ത്തകരോടു പേരു വെളിപ്പെടുത്തിയത്.
നടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള കാക്കനാട്ടെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ഏല്‍പ്പിച്ചിരുന്നുവെന്ന് പള്‍സര്‍ സുനി പോലീസിനോട് വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ നേരത്തെ പൊലീസ് കാവ്യയെ ചോദ്യം ചെയ്തിരുന്നു. കാവ്യ മാധവന്റെ ഷോപ്പിലെത്തി പോലീസ് പരിശോധന നടത്തിയെങ്കിലും മെമ്മറി കാർഡ് വീണ്ടെടുക്കാൻ സാധിച്ചിരുന്നില്ല.