യുവനടിയെ ഉപദ്രവിച്ച കേസിൽ കേരള പൊലീസ് വിവരങ്ങൾ ശേഖരിച്ചത് ‘സ്റ്റൂൾ പിജെൻ’ ‘റീഡ് മെതേഡ്’ എന്നീ രീതികൾ ഉപയോഗിച്ച്. കേസിൽ പ്രതിഭാഗം മൂന്നുതവണ സമർപ്പിച്ച ജാമ്യാപേക്ഷകളെ എതിർക്കാൻ ആയുധമാക്കിയ കേസ് ഡയറിയിലാണ് ആറു മാസമായി പൊലീസ് പ്രയോഗിച്ച ശാസ്ത്രീയാന്വേഷണ മാർഗങ്ങളുടെ വിവരങ്ങൾ. കഴിഞ്ഞ ഫെബ്രുവരി 17 നു രാത്രിയാണു കേസിലെ മുഖ്യപ്രതി സുനിൽകുമാറും (പൾസർ സുനി) ഗുണ്ടകളും യുവനടിയെ ഉപദ്രവിച്ചു ദൃശ്യങ്ങൾ പകർത്തിയത്.
ദൃശ്യങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തി നടിയിൽനിന്നു പണം തട്ടാനാണു കുറ്റകൃത്യം നടത്തിയതെന്നാണു സുനിൽ തുടക്കം മുതൽ ആവർത്തിച്ചത്. പ്രതികൾ റിമാൻഡിൽ കഴിയുന്നതിനിടയിൽ മാർച്ച് എട്ടിനാണ്, ഗൂഢാലോചന, ക്വട്ടേഷൻ എന്നിവ സംബന്ധിച്ച ആദ്യവിവരം പൊലീസിനു ലഭിച്ചത്. ഗൂഢാലോചന നടത്തിയവരെക്കുറിച്ചും അന്നുതന്നെ സൂചന ലഭിച്ചിരുന്നു. പിന്നീടാണു പ്രതികളെ കൊണ്ടു തന്നെ സത്യം പറയിക്കാനുള്ള മാർഗങ്ങൾ അന്വേഷണ സംഘം അവലംബിച്ചത്. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നവരെ പുറത്തുള്ള മറ്റു പ്രതികൾ സംരക്ഷിക്കുമെന്ന സുനിലിന്റെ വിശ്വാസം തകർക്കുകയാണു പൊലീസ് ആദ്യം ചെയ്തത്. അതിനൊപ്പം പൊലീസിന്റെ ഏജന്റുമാരായ തടവുപുള്ളികൾ (സ്റ്റൂൾ പിജെൻ) സുനിലിന്റെ സെല്ലിലെത്തി സൗഹൃദം സ്ഥാപിച്ചു. സംഭാഷണങ്ങൾ പൊലീസ് രഹസ്യമായി റെക്കോർഡ് ചെയ്തു. കുറ്റകൃത്യത്തിന്റെ കുരുക്കഴിയുന്നത് ഇങ്ങനെയാണ്.
പ്രതികളുടെ ചോദ്യം ചെയ്യലായിരുന്നു അന്വേഷണത്തിന്റെ രണ്ടാം ഘട്ടം. ഇതിനാണു സൗഹൃദഭാവത്തിൽ പ്രതികളുടെ മനസ്സു തുറപ്പിക്കുന്ന ‘റീഡ് മെതേഡ്’ ചോദ്യം ചെയ്യൽ പ്രയോഗിച്ചത്. പ്രതികളുമായി അടുത്ത സൗഹൃദത്തിലായ അന്വേഷണ സംഘത്തിലെ ചില ഉദ്യോഗസ്ഥരടങ്ങിയ സംഘം തുടർന്നു നടത്തിയ ചോദ്യം ചെയ്യലിലാണു സുനിലും കൂട്ടുപ്രതികളും മനസ്സു തുറന്നത്.
സൗഹൃദത്തിലൂടെ ‘റീഡ് മെതേഡ്’
ഷിക്കാഗോ പൊലീസ് സയന്റിഫിക്ക് ക്രൈം ഡിറ്റക്‌ഷൻ ലബോറട്ടറിയുടെ ഡയറക്ടറായിരുന്ന ജോൺ ഇ. റീഡ് വികസിപ്പിച്ചെടുത്ത ചോദ്യം ചെയ്യൽ മുറയാണു ‘റീഡ് മെതേഡ്’. ഒൻപതു ഘട്ടങ്ങളിലൂടെ പൂർത്തിയാക്കുന്ന ചോദ്യം ചെയ്യൽ മുറയാണിത്.
വിവിധ ഘട്ടങ്ങൾ:
1. നേരിട്ടു കുറ്റം ആരോപിച്ചു നിഷേധിപ്പിക്കൽ.
2. കുറ്റകൃത്യത്തിന്റെ മുഴുവൻ തെളിവുകളും നിരത്തിയശേഷം പ്രതിക്കുവേണ്ടി ന്യായീകരണം കണ്ടെത്തൽ.
3. തെളിവുകൾ നിരത്തി പ്രതിയുടെ മൊഴികൾ പൊളിക്കൽ.
4. പ്രതിയുടെ മൊഴികളെ സൗഹൃദഭാവത്തിൽ ഖണ്ഡിക്കൽ.
5. പ്രതിരോധിക്കുന്ന രീതിയുടെ അപഗ്രഥനം.
6. നിസഹകരണത്തെ തന്ത്രപരമായി കൈകാര്യം ചെയ്യൽ.
7. കുറ്റത്തിനു നിർദോഷമെന്നു തോന്നുന്ന കാരണം അവതരിപ്പിക്കൽ.
8. നിർദോഷമായ കാരണം സമ്മതിപ്പിക്കൽ.
9. കുറ്റം വാക്കാൽ സമ്മതിച്ചാൽ രേഖപ്പെടുത്തൽ, സമ്മതിച്ചില്ലെങ്കിൽ മറ്റു ചോദ്യം ചെയ്യൽ മുറകൾ.
(നടിയെ ഉപദ്രവിച്ച കേസിൽ സുനിൽകുമാർ വരെയുള്ള പ്രതികൾ നാലാമത്തെ ഘട്ടം കടക്കും മുൻപേ കുറ്റം സമ്മതിച്ചിരുന്നു. നടൻ ദിലീപ് ഒരു ഘട്ടം കഴിഞ്ഞപ്പോൾ ചോദ്യങ്ങളോടു പ്രതികരിക്കാതെ മൗനിയായെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന).
വേട്ടയ്ക്ക് ‘സ്റ്റൂൾ പിജെൻ’
പുരാതനകാലത്തു വേട്ടക്കാർ പക്ഷികളെ ആകർഷിക്കാൻ മരക്കുറ്റിയിൽ സ്ഥാപിക്കുന്ന പ്രാവിന്റെ രൂപമാണ് ‘സ്റ്റൂൾ പിജെൻ’. ഇതിനെ കണ്ടു മറ്റു പക്ഷികൾ തീറ്റ ലഭിക്കുമെന്നു കരുതി ഇവിടേക്കെത്തും. കുറ്റവാളികളെന്നു സംശയിക്കുന്നവരെ നിരീക്ഷിക്കാൻ പൊലീസ് നിയോഗിക്കുന്ന മറ്റൊരു കുറ്റവാളിയെയാണു കുറ്റാന്വേഷണശാസ്ത്രത്തിൽ ‘സ്റ്റൂൾ പിജെൻ’ എന്നു പറയുന്നത്. രഹസ്യങ്ങൾ പൊലീസ് ഇയാളുടെ സഹായത്തോടെ ചോർത്തും. തുടർന്നു പ്രതിയെ ചോദ്യം ചെയ്തു കുറ്റം സമ്മതിപ്പിക്കുന്ന രീതിയാണിത്.