നടിയെ ആക്രമിച്ച കേസിൽ ഡിജിപി ലോകനാഥ് ബെഹ്റയുടെ മൊഴിയും രേഖപ്പെടുത്തി. പൾസർ സുനി ജയിലിൽ നിന്ന് വിളിച്ച വിവരം അന്നുതന്നെ ഡിജിപിയെ അറിയിച്ചിരുന്നുവെന്ന ദിലീപിന്റെ വാദം തള്ളിക്കൊണ്ട് ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കേസിൽ ഇനിയും തെളിവുകൾ ലഭിക്കാനുണ്ടെന്ന് ഡിജിപി ലോകനാഥ് ബെഹ്റ കോട്ടയത്ത് പറഞ്ഞു.
ജയിലിൽ നിന്ന് പൾസർ സുനി ദിലീപിന്റെ മാനേജർ അപ്പുണ്ണിയെ വിളിച്ചത് ഏപ്രിൽ 10ന്. സുനിൽകുമാർ എഴുതിയ കത്ത് അപ്പുണ്ണിക്ക് കിട്ടുന്നത് ഏപ്രിൽ 18ന്. ഇതിനു ശേഷം പ്രതിയുമായി ദിലീപും സംഘവും ഒത്തുതീർപ്പിന് ശ്രമിച്ചുവെന്നും ഇത് ഫലിക്കാതെ വന്നപ്പോൾ മാത്രമാണ് പരാതിയുമായി ഡിജിപിയെ സമീപിച്ചത് എന്നും റിമാൻഡ് റിപ്പോർട്ടിൽ പോലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ കാര്യങ്ങളെല്ലാം അപ്പപ്പോൾ തന്നെ ഡിജിപി ലോക്നാഥ് ബെഹ്റയെ അറിയിച്ചിരുന്നുവെന്നും ഒന്നും മറച്ചുവച്ചിട്ടില്ലെന്നുമാണ് ജാമ്യാപേക്ഷയിൽ ദിലീപ് വിശദീകരിച്ചത്. എന്നാൽ ദിലീപിന്റെ ഈ വാദം ശരിയല്ലെന്ന് ജാമ്യം തള്ളിക്കൊണ്ടുള്ള വിധിക്ക് ശേഷം ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് വിശദീകരിച്ചു. ഇതിൽ വ്യക്തത വരുത്താൻ ഡിജിപിയുടെ തന്നെ മൊഴി രേഖപ്പെടുത്തി ഹൈക്കോടതിക്ക് കൈമാറിയതായും അദ്ദേഹം വെളിപ്പെടുത്തി.
അതേസമയം അന്വേഷണ സംഘം കോടതിയിൽ ഉന്നയിച്ച വാദത്തെ പോലീസ് മേധാവിയും പിന്താങ്ങി. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും തെളിവുകൾ ശേഖരിക്കാനുണ്ടെന്നും അദ്ദേഹം കോട്ടത്ത് പറഞ്ഞു.