നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യത്തിന് പ്രധാന തടസ്സമായത് ഒരു പൊലീസുകാരന്റെ മൊഴിയെന്ന് റിപ്പോര്‍ട്ട്. അറസ്റ്റിലായ ഉടൻ പൾസർ സുനി ദിലീപിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചതിന്റെ തെളിവുകളാണ് പൊലീസ് ശേഖരിച്ചത്. ഇതിന് സുനിയെ സഹായിച്ച പൊലീസുകാരന്റെ മാപ്പപേക്ഷയും നിർണായകമായി. ദിലീപേട്ടാ കുടുങ്ങി എന്ന് ശബ്ദ സന്ദേശം പൾസർ സുനി ദിലീപിന് അയച്ചതിന്റെ സാങ്കേതിക തെളിവുകളും പൊലീസ് കോടതിയിൽ ഹാജരാക്കി.
ആലുവ പൊലീസ് ക്ലബില്‍ വച്ചാണ് ഈ പൊലീസുകാരന്‍ ദിലീപിനെ വിളിക്കാന്‍ മൊബൈല്‍ ഫോണ്‍ നല്‍കിയത്. ഈ വിവരം പൊലീസുകാരന്‍ തന്നെയാണ് മാപ്പപേക്ഷ എന്ന നിലയില്‍ അന്വേഷണ സംഘത്തോട് പറഞ്ഞത്. ഇത് പ്രധാന തെളിവായി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു
കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലേക്കും ഈ പൊലീസുകാരന്റെ സഹായത്തോടെ വിളിക്കാന്‍ ശ്രമിച്ചിരുന്നു. അതുകഴിഞ്ഞ് പൊലീസുകാന്‍ തന്നെ സ്വന്തം നിലയ്ക്ക് ഇവരെ രണ്ടുപേരെയും വിളിക്കാന്‍ ശ്രമിച്ചു. തൃശൂരിലെ ഒരു ടെലിഫോണ്‍ ബൂത്തില്‍ ഈ പൊലീസുകാരന്‍ ഇവരെ വിളിച്ചു.
ഇതിന്റെ രേഖകള്‍ പൊലീസ് സീല്‍ വച്ച കവറില്‍ കോടതിക്ക് സമര്‍പ്പിച്ചു. ജാമ്യാപേക്ഷയെ എതിർത്തു കൊണ്ട് വിപുലീകരിച്ച കേസ് ഡയറിയും 40 പേജുള്ള സത്യവാങ്മൂലവും പ്രോസിക്യൂഷൻ മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിച്ചു.
ദിലീപിന് അയച്ച ശബ്ദ രേഖ അടങ്ങിയ മെമ്മറി കാര്‍ഡ് ഈ പോലീസുകാരന്‍ തന്നെ നശിപ്പിച്ചുകളഞ്ഞുവെന്നാണ് പൊലീസ് പറയുന്നത്. ഈ പോലീസുകാരനെയും അന്വേഷണ സംഘം പ്രതിയാക്കിയേക്കുമെന്നാണ് സൂചന.
കാക്കനാട് ജയില്‍ നിന്നാണ് തനിക്കെതിരായ ഗൂഢാലോചന ആരംഭിച്ചതെന്ന ദിലീപിന്റെ വാദങ്ങള്‍ പൊളിക്കുന്നതാണ് ഈ രേഖകള്‍. എന്നാൽ തെളിവുകൾ സംബന്ധിച്ച വിവരങ്ങൾ തുറന്ന കോടതിയിൽ വെളിപ്പെടുത്താൻ പ്രോസിക്യൂഷൻ തയാറായില്ല. കേസ് പരിഗണിക്കുന്ന ജഡ്ജിക്ക് മുദ്രവച്ച കവറിൽ സമർപ്പിച്ച് തെളിവുകളുടെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കാനും അന്വേഷണസംഘം ശ്രമിച്ചു . പ്രോസിക്യൂഷൻ സമർപ്പിച്ച ഇത്തരം രേഖകൾ വിശദമായി പരിശോധിച്ചാണ് ദിലീപിന്റെ ജാമ്യഹർജി ഹൈക്കോടതി രണ്ടാമതും തള്ളിയത്.
കേസില്‍ എന്തു തുടര്‍ നടപടി സ്വീകരിക്കുമെന്നത് ഹൈക്കോടതിയില്‍ നിന്നുള്ള ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചാലുടന്‍ ആലോചിച്ച് തീരുമാനിക്കുമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ബി.രാമന്‍പിള്ള വ്യക്തമാക്കി.
ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി ഇന്നും വ്യക്തമാക്കിയിരുന്നു. ദിലീപിന് ജാമ്യം അനുവദിക്കാന്‍ പുതിയ സാഹചര്യങ്ങള്‍ ഇല്ലെന്നും കോടതി വ്യക്തമാക്കി. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. 'ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിച്ചേക്കാം. ജാമ്യം നിഷേധിച്ചിരിക്കുന്നു' എന്ന വാചകം മാത്രമാണ് ജസ്റ്റീസ് സുനില്‍ തോമസ് കോടതിയില്‍ വായിച്ചത്. ജാമ്യം നിഷേധിക്കുന്നതിന് പ്രോസിക്യൂഷന്‍ ഉയര്‍ത്തിയ വാദങ്ങള്‍ കോടതി അംഗീകരിച്ചു