കണ്ണൂർ കുടിയാന്മലയിൽ മകന്റെ മർദ്ദനമേറ്റ് പിതാവ് മരിച്ചു. പുലിക്കുരുമ്പ കൈതളം സ്വദേശി അഗസ്തിയാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. മദ്യലഹരിയിലെത്തിയ മകൻ ബേബി പിതാവുമായി വാക്കുതർക്കത്തിലേർപ്പെടുകയായിരുന്നു.
രാത്രി പത്തുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ഈ സമയം ബേബിയുടെ ഭാര്യയും മകനും വീട്ടിൽ ഉണ്ടായിരുന്നു. വഴക്ക് രൂക്ഷമായപ്പോൾ ഇവർ അടുത്തവീട്ടിലേക്ക് ഓടിപോയി. ഇതിനിടയിൽ ബേബി അഗസ്തിയുടെ തലയ്ക്കു പട്ടികകൊണ്ടു അടിക്കുകയായിരുന്നു. നിലവിളികേട്ട് ബേബിയുടെ ഭാര്യയും മകനും അയൽവാസികളും ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന അഗസ്തിയെയാണ് കണ്ടത്. ഉടൻതന്നെ പരിയാരം മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരിച്ച അഗസ്തിക്ക് ഏൺപത് വയസുണ്ട്. ബേബിയെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു.