വ്യാജ വിവാഹരേഖയുണ്ടാക്കി സ്വത്ത് തട്ടിയെടുത്ത കേസിൽ ജാനകിയുടെ വിൽപത്രം അന്വേഷണസംഘം കണ്ടെടുത്തു. ജാനകിയുടെ കാലശേഷം സഹോദരിയായ അഭിഭാഷക കെ വി ശൈലജയ്ക്ക് സ്വത്ത് കൈമാറികൊണ്ടാണ് വിൽപത്രം റജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം എഴുദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയായതിനാൽ ശൈലജയെയും ഭർത്താവിനെയും അന്വേഷണസംഘം കോടതിയിൽ ഹാജരാക്കി.
തളിപ്പറമ്പിലെ ആദ്യകാല ഡോക്ടറായിരുന്ന കുഞ്ഞുമ്പുനായരുടെ പേരിലുള്ള ഭൂമിയുടെ ആധാരത്തിന്റെ പകർപ്പ് കൈവശപ്പെടുത്തിയാണ് ശൈലജയുടെ നേതൃത്വത്തിൽ വിൽപത്രം തയ്യാറാക്കിയത്. കുഞ്ഞുമ്പുനായരുടെ മകനായ മുൻ സഹകരണ ഡപ്യൂട്ടി റജിസ്ട്രാർ ബാലകൃഷ്ണന്റെ പിന്തുടർച്ചവകാശം ജാനകിയുടെ പേരിലാക്കിയശേഷമാണ്
വിൽപത്രം റജിസ്റ്റർ ചെയ്തത്. ജാനകിയുടെ സ്വത്തിന്റെ അവകാശിയായി ശൈലജയുടെ പേരാണ് വിൽപത്രത്തിൽ എഴുതിയിരിക്കുന്നത്. ഈ വ്യാജരേഖകൾ തയ്യാറാക്കിയതിന്റെ സൂത്രധാരൻ ശൈലജയുടെ ഭർത്താവ് പി കൃഷ്ണകുമാറാണെന്നും പൊലീസ് സംശയിക്കുന്നുണ്ട്. കഴിഞ്ഞദിവസങ്ങളിൽ ശൈലജയെയും ഭർത്താവിനെയും അന്വേഷണസംഘം തളിപ്പറമ്പിലും കൊടുങ്ങല്ലൂരും പേട്ടയിലുമെത്തിച്ച് തെളിവെടുത്തിരുന്നു. കസ്റ്റഡി കാലാവധി കഴിഞ്ഞ് പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോൾ ഇരുപത്തിയാറ് പേജുള്ള അന്വേഷണ റിപ്പോർട്ടും പൊലീസ് കോടതിക്ക് കൈമാറി. ബാലകൃഷ്ണന്റെയും ജാനകിയുടെയും ഫോട്ടോ മോർഫ് ചെയ്ത് ഒരുമിച്ചാക്കിയ സ്റ്റുഡിയോക്കാരനെയും വ്യാജ വിവാഹ ക്ഷണക്കത്ത് തയ്യാറാക്കി നൽകിയാളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. വ്യാജരേഖകൾ തയ്യാറാക്കാൻ സാക്ഷിയായി ഒപ്പിട്ട ആളും കേസിൽ പ്രതിയാക്കും.