മാനഭംഗക്കേസിൽ ദേര സച്ചാ സൗദാ തലവൻ ഗുർമീത് റാം റഹിം സിങ്ങിന് വിഐപി പരിഗണന നല്‍കിയ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് കോടതി വിമര്‍ശനം. പരിചാരകരെ അനുവദിക്കരുത്, കുറഞ്ഞ സൗകര്യങ്ങള്‍ മാത്രം നല്‍കണമെന്നും കോടതി നിർദേശിച്ചു. മാനഭംഗക്കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ വിവാദ ആൾദൈവം ഗുർമീത് റാം റഹീം സിങ് വിധി പ്രസ്താവം കേട്ടു പൊട്ടിക്കരഞ്ഞു. റോത്തക്കിലെ ജയിലിൽ തയാറാക്കിയ പ്രത്യേക കോടതിയിലാണ് ഗുർമീതിനെതിരായ വിധി പ്രസ്താവം നടന്നത്. ശിക്ഷാ വിധിക്കു മുൻപ് അവസാനവാദത്തിനായി ഇരുഭാഗത്തിനും പത്തു മിനിറ്റു വീതം സമയം അനുവദിച്ചിരുന്നു. ഗുർമീതിനു പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടപ്പോൾ പ്രായം, ആരോഗ്യം, സാമൂഹിക പ്രവർത്തനം തുടങ്ങിയവ ചൂണ്ടിക്കാട്ടി മാപ്പു നൽകണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇതിനിടെ ഗുർമീത് കരഞ്ഞ് കൈകൂപ്പി കോടതിയോട് മാപ്പപേക്ഷിക്കുകയും ചെയ്തു.
പ്രത്യേക സിബിഐ കോടതി 20 വർഷം കഠിന തടവ് വിധിച്ചു. രണ്ട് കേസുകളിലായി 10 വർഷം വീതമാണു തടവുശിക്ഷ വിധിച്ചത്. കോടതിവിധിയുടെ പകർപ്പ് പുറത്തുവന്നപ്പോഴാണ് ശിക്ഷയുടെ കാര്യത്തിൽ വ്യക്തത വന്നത്. നേരത്തേ 10 വർഷം തടവും മൂന്നു വ്യത്യസ്ത കേസുകളിലായി 65,000 രൂപ പിഴയും വിധിച്ചെന്നായിരുന്നു റിപ്പോർട്ട്. പിഴശിക്ഷയിലും മാറ്റമുണ്ട്. 30 ലക്ഷം രൂപയാണ് രണ്ടു കേസുകളിലായി റാം റഹിം പിഴ ഒടുക്കേണ്ടത്.
സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തി ഹരിയാനയിലെ റോത്തക് സുനരിയ ജയിലിൽ പ്രത്യേകം തയാറാക്കിയ കോടതി മുറിയിൽവച്ചായിരുന്നു പ്രത്യേക സിബിഐ ജഡ്ജി ജഗ്ദീപ് സിങ് ശിക്ഷ പ്രസ്താവിച്ചത്. വിധി പറയാനായി ജഡ്ജിയെ ഹെലികോപ്റ്ററിലാണു ജയിലിലെ കോടതിയിലെത്തിച്ചത്. വിധി കേട്ടശേഷം നിലവിളിയോടെയാണു വിവാദ ആൾദൈവം കോടതിക്കു വെളിയിലെത്തിയത്. ജയിലിനുള്ളിൽ പ്രത്യേകം തയാറാക്കിയ കോടതിമുറിയിൽനിന്നും വീണ്ടും ജയിലിലേക്കു മാറ്റാനുള്ള പൊലീസിന്റെ ശ്രമം ഇയാൾ തടയാൻ ശ്രമിച്ചു. ഇതോടെ, ബലം പ്രയോഗിക്കേണ്ടിവരുമെന്നു സുരക്ഷാ ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകി. തുടർന്നു നിലത്തിരുന്ന ഗുർമീതിനെ ഉദ്യോഗസ്ഥർ വലിച്ചഴച്ചാണു ജയിലിലേക്കു നീക്കിയത്.