തിരുവനന്തപുരം കല്ലമ്പലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ എഴുപതുകാരൻ അറസ്റ്റില്‍. നാവായിക്കുളം സ്വദേശി ഷംസുദ്ദീനെയാണ് വർക്കല പൊലീസ് അറസ്റ്റു ചെയ്തത്. വർക്കലയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലും പ്രതി പൊലീസിന്റെ പിടിയിലായി.
വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചാണ് ഷംസുദ്ദീനെ പൊലീസ് അറസ്റ്റു ചെയ്തത്. പ്രതിയെ ഒളിവിൽ പാർപ്പിക്കുകയും വിദേശത്ത് കടക്കാനുള്ള ശ്രമത്തിൽ സഹായിക്കുകയും ചെയ്ത മകൻ സിദ്ദിഖിനെയും പൊലീസ് അറസ്റ്റു ചെയ്തു. ഈ മാസം 23നാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം. ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി പീഡനത്തിന് ഇരയായ വിവരം പുറത്തറിയുന്നത്.
വർക്കല കോട്ടുമ്മൂലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വാഹനത്തിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് മറ്റൊരു അറസ്റ്റ്. കോട്ടുംമൂല സ്വദേശി നാസറുദ്ദീനെയാണ് വർക്കല പൊലീസ് അറസ്റ്റു ചെയ്തത്. 14 വയസുള്ള പെൺകുട്ടിയെ ബൈക്കിൽ പിന്തുടർന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാനാണ് പ്രതിശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. മുമ്പും ഇയാൾ പെൺകുട്ടിയെ ശല്യപ്പെടുത്തിയിരുന്നു. വർക്കല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.