പുതുപ്പള്ളി മന്ദിരം കലുങ്കിനു സമീപത്തെ പറമ്പിൽ നാൽപതു വയസ്സു തോന്നിക്കുന്ന പുരുഷന്റെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി. രണ്ടായി വെട്ടിമുറിച്ച നിലയിൽ രണ്ടു പ്ലാസ്റ്റിക് ചാക്കുകളിലായി ഉപേക്ഷിച്ച മൃതദേഹത്തിനു മൂന്നു ദിവസത്തോളം പഴക്കമുണ്ടെന്നു പൊലീസ് പറഞ്ഞു.
അരയ്ക്കു മുകളിലേക്കുള്ള ഭാഗം ഒരു ചാക്കിലും ബാക്കിയുള്ളവ മറ്റൊരു ചാക്കിലുമായാണു കണ്ടെത്തിയത്. സ്വകാര്യവ്യക്തിയുടെ ഭൂമിയിലെ വഴിയോടു ചേർന്നുള്ള ചെറിയ പൊന്തക്കാട്ടിലായിരുന്നു ചാക്കു കെട്ടുകൾ കിടന്നത്. മൃതദേഹം പുഴുവരിക്കുന്ന നിലയിലായിരുന്നു. നീല ഷർട്ടും കാവി മുണ്ടുമാണു വേഷം. മുണ്ട് ചാക്കിൽ തിരുകിക്കയറ്റിയ നിലയിലായിരുന്നു.
ചാക്കിൽ നിന്ന് നീല നിറത്തിലുള്ള റബർ ചെരിപ്പും 10 രൂപയുടെ നോട്ടും കണ്ടെടുത്തിട്ടുണ്ട്. മൂന്നു ദിവസമായി പ്രദേശത്തു ദുർഗന്ധം അനുഭവപ്പെട്ടിരുന്നതായി സമീപവാസികൾ പറയുന്നു. ശനിയാഴ്ച ദുർഗന്ധം കൂടുതൽ വ്യാപിച്ചതോടെ ആരോ മാലിന്യം തള്ളിയതാണെന്ന സംശയം ഉയർന്നു. മൃതദേഹം കണ്ടെത്തിയ പറമ്പിന്റെ എതിർവശത്തു താമസിക്കുന്ന പാലയ്ക്കൽ പി.ടി. ബൈജു ഇന്നലെ രാവിലെ ഇതേപറമ്പിൽ കുഴിയുണ്ടാക്കി മാലിന്യം കുഴിച്ചിടാനെത്തി.
കുഴി വെട്ടിയശേഷം തൂമ്പ ഉപയോഗിച്ച് ചാക്കിൽ വലിച്ചപ്പോഴാണു കാലുകൾ കണ്ടത്. ഉടൻ തന്നെ ബൈജുവും സഹോദരൻ ബിജുവും പൊലീസിനെ വിവരം അറിയിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ ചുമതല വഹിക്കുന്ന ആർ. കറുപ്പുസ്വാമിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. ഫൊറൻസിക് സംഘമെത്തിയ ശേഷം മൃതദേഹം വിശദമായി പരിശോധിച്ചു.
പൊലീസ് നായയെയും സ്ഥലത്തെത്തിച്ചിരുന്നു. പരിസര പ്രദേശങ്ങളും കാടും മറ്റും നാട്ടുകാരുടെ സഹായത്തോടെ പൊലീസ് വെട്ടിത്തെളിച്ചു പരിശോധന നടത്തി. വ്യാഴാഴ്ച രാത്രി വാഹനത്തിലെത്തിച്ച് ഉപേക്ഷിച്ചതാണെന്ന നിഗമനത്തിലാണു പൊലീസ്. ഈസ്റ്റ് സിഐ: സാജു വർഗീസിനാണ് അന്വേഷണ ചുമതല. മൃതദേഹം മെഡിക്കൽ കോളജിലെത്തിച്ചു പോസ്റ്റ്മോർട്ടം നടത്തി.
കുപ്രസിദ്ധ ഗുണ്ട കമ്മൽ വിനോദും ഭാര്യയും കസ്റ്റഡിയിൽ
മാങ്ങാനത്ത് ശരീരം മൂന്നായി വെട്ടിമുറിച്ച് ചാക്കിൽ ഉപേക്ഷിച്ച സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ടയും സ്വന്തം പിതാവിനെ തന്നെ കൊലപ്പെടുത്തിയ കേസിൽ ജയിലിലായി ഇൗയിടെ ജാമ്യത്തിൽ ഇറങ്ങിയ എ.ആർ.വിനോദ് കുമാർ എന്ന കമ്മൽ വിനോദ് പൊലീസ് കസ്റ്റഡിയിൽ. വിനോദിന്റെ ഭാര്യ കുഞ്ഞുമോളും പൊലീസ് കസ്റ്റഡിയിലാണ്.
പയ്യപ്പാടി മലകുന്നം സ്വദേശി ആനപ്പാപ്പാനും ചില കേസുകളിൽ പ്രതിയുമായ സന്തോഷ് (40) ആണ് കൊല്ലപ്പെട്ടതെന്ന നിഗമനത്തിലാണ് പൊലീസ്. നേരത്തെ കോട്ടയം നഗരത്തിൽ ഒരു സ്ത്രീയെ ആസിഡ് എറിഞ്ഞ കേസിൽ പ്രതിയാണ് സന്തോഷ് എന്ന സൂചനയുണ്ട്. വിനോദിന്റെ ഭാര്യയെയും വിനോദിനെയും വെവ്വേറേ ഇരുത്തി ചോദ്യം ചെയ്തതിൽ ഭാര്യയിൽ നിന്ന് കിട്ടിയ വിവരങ്ങളാണ് കൊല്ലപ്പെട്ടത് സന്തോഷാണ് എന്ന നിഗമനത്തിലേക്ക് പൊലീസിനെയെത്തിച്ചത്. മൃതദേഹത്തിന്റെ തല ഉപേക്ഷിച്ച സ്ഥലത്തെപ്പറ്റിയും വിവരം ലഭിച്ചെന്നാണ് സൂചന.
24 മുതൽ സന്തോഷിനെ കാൺമാനില്ലായിരുന്നു. സന്തോഷുമായി മുൻവൈരാഗ്യമുള്ളയാളാണ് കമ്മൽ വിനോദ്. കാൺമാനില്ലെന്ന് പരാതിയുള്ള കേസുകളിൽ അന്വേഷണം നടത്തിയപ്പോഴാണ് പയ്യപ്പാടിയിൽ നിന്ന് 24 മുതൽ സന്തോഷിനെ കാണാനില്ലെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. ഉടൻ തന്നെ പൊലീസ് സംഘം സന്തോഷിന്റെ വീട്ടിലെത്തി പരിശോധന നടത്തി. സന്തോഷിന്റെ ഫോണിലേക്ക് 24ന് വിളിച്ചത് കമ്മൽ വിനോദിന്റെ ഭാര്യ കുഞ്ഞുമോളാണെന്ന് സന്തോഷിന്റെ അച്ഛൻ പൊലീസിനോടു പറഞ്ഞു. ഉറങ്ങുകയായിരുന്ന സന്തോഷിന്റെ ഫോൺ ആ സമയത്ത് അച്ഛനാണ് എടുത്തത് അങ്ങനെയാണ് വിളിച്ചയാളെ മനസിലായത്.
സന്തോഷിനെതിരെ വൈരാഗ്യമുള്ളത് കമ്മൽ വിനോദിനാണെന്ന് നേരത്തെ തന്നെ പൊലീസിനറിയാവുന്ന കാര്യവുമാണ്. വിനോദ് സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ പോയ സമയം സന്തോഷ് വിനോദിന്റെ ഭാര്യയോട് അടുക്കാൻ ശ്രമിച്ചിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം.
സന്തോഷും വിനോദും ഉൾപ്പെട്ട കേസിന്റെ വിചാരണയ്ക്ക് ജയിലിൽ നിന്ന് കോടതിയിൽ കൊണ്ടുവന്നപ്പോൾ വിനോദ് കോടതി വരാന്തയിൽ കണ്ട സന്തോഷിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് പൊലീസിന് അന്നു ലഭിച്ച വിവരം. ആ സംഭവവും സന്തോഷിന്റെ തിരോധാനവുമായി ബന്ധപ്പെടുത്തിയ പൊലീസ് കമ്മൽ വിനോദിനെയും ഭാര്യയെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കോട്ടയം മുട്ടമ്പലത്ത് നഗരസഭാ ജീവനക്കാരുടെ ക്വാർട്ടേഴ്സിൽ താമസിക്കുമ്പോൾ വിനോദ് സ്വന്തം പിതാവിനെ തൊഴിച്ചു കൊലപ്പെടുത്തിയതായാണ് കേസ്. ഫെബ്രുവരി അഞ്ചിനായിരുന്നു ഇൗ കൊലപാതകം. അന്ന് സ്വാഭാവിക മരണമായി പൊലീസ് കേസെടുത്തെങ്കിലും തുടർന്നു നടന്ന അന്വേഷണത്തിൽ വിനോദ് കൊലപ്പെടുത്തിയതാണെന്നു തെളിഞ്ഞു. അച്ഛന്റെ വാരിയെല്ലുവരെ തകർത്തായിരുന്നു കൊല. വിനോദിന്റെ അമ്മ നഗരസഭയിൽ പാർട് ടെം ജീവനക്കാരിയായതിനാലാണ് ക്വാർട്ടേഴ്സിൽ താമസിച്ചത്. ഇപ്പോൾ മീനടത്താണ് താമസം.
ജാമ്യത്തിലിറങ്ങിയ മേയ് 22മുതൽ സന്തോഷ് ഇൗസ്റ്റ് സർക്കിൾ ഇൻസ്പെക്ടറുടെ മുൻപിലെത്തി ഒപ്പിടുന്നുമുണ്ട്. കഴിഞ്ഞ പത്തുവരെ മുടങ്ങാതെ ഒപ്പിട്ടിരുന്നു. വിനോദിന്റെയും സന്തോഷിന്റെയും ഫോൺ വിവരങ്ങൾ ശേഖരിച്ചപ്പോഴും സംശയം ബലപ്പെടുന്ന തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. രാത്രി വൈകിയും ഡിവൈഎസ്പി സഖറിയാ മാത്യു, സിഐ സാജു വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ തുടരുകയാണ്.
ആശങ്കയും ആകാംക്ഷയും നിറഞ്ഞ നിമിഷങ്ങൾ
ഞായറാഴ്ചയെ ഞെട്ടിച്ചാണു ചാക്കുകെട്ടിലെ മൃതദേഹത്തിന്റെ വിശേഷങ്ങൾ നാട്ടിൽ പ്രചരിച്ചത്. നിമിഷ നേരത്തിനുള്ളിൽ പറമ്പിലും റോഡിനിരുവശത്തും അയൽവക്കത്തെ വീടുകളിലും ആളുകൾ തിങ്ങി നിറഞ്ഞു. മൃതദേഹം പൊതിഞ്ഞു വച്ചിരിക്കുന്ന ചാക്കുകൾ കാണാനും മറ്റുമായി ആളുകൾ തിക്കിത്തിരക്കിയതോടെ പൊലീസ് പലതവണ ഇടപടേണ്ടി വന്നു.
പൊലീസ് നായ അപ്പുവെത്തി സംഭവ സ്ഥലത്തും പരിസരങ്ങളിലും മണം പിടിച്ചു. ഫൊറൻസിക് സംഘം എത്തിയ ശേഷമാണു ചാക്കുകളിലുള്ള മൃതദേഹ അവശിഷ്ടങ്ങൾ പുറത്തെടുത്തത്. ഇതിനു മുൻപു കാലുകൾ മാത്രമായിരുന്നു പുറത്തു കണ്ടിരുന്നത്. ഇതോടെ പുരുഷനാണോ സ്ത്രീയാണോ എന്ന സംശയം ഉയർന്നു. ഇതിനു സമീപത്തു കിടന്നിരുന്ന മറ്റൊരു ചാക്കിനുള്ളിൽ എന്താണുള്ളതെന്ന ആകാംക്ഷയും.
പ്ലാസ്റ്റിക് ചാക്കുകൾ കീറി മൃതദേഹ അവശിഷ്ടങ്ങൾ പുറത്തിട്ടതോടെയാണു മൃതദേഹം രണ്ടായി വെട്ടിമുറിച്ചിട്ടിരിക്കുകയാണെന്നും തലയില്ലെന്നും ബോധ്യപ്പെട്ടത്. മരിച്ചതു പുരുഷനാണെന്നും ഇതോടെ തിരിച്ചറഞ്ഞു. മൂന്നു മണിയോടെ മൃതദേഹാവശിഷ്ടങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്കു മാറ്റി.
തല കണ്ടെത്തിയേ തീരൂ
തലയില്ലാത്ത മൃതദേഹത്തിന്റെ പിന്നിലാരെന്നും കൊല്ലപ്പെട്ടതാരെന്നും കണ്ടെത്താൻ പൊലീസിനു തല കണ്ടെത്തിയേ തീരൂ. കൊല്ലപ്പെട്ടയാളുടെ തല കണ്ടെത്തിയാൽ മാത്രം പോര ഇതു ശരീരവുമായി യോജിക്കുന്നുണ്ടെന്നും തെളിയിക്കപ്പെടണം. തല ലഭിച്ചാൽ മാത്രമേ കൊലപാതകം നടത്തിയ രീതിയും വ്യക്തമാവുകയുള്ളൂ.
പൊലീസ് നിഗമനങ്ങൾ കൊലയ്ക്കു കാരണം കടുത്ത വൈരാഗ്യം
ക്രൂരമായ തരത്തിൽ കൃത്യമായ ആസൂത്രണത്തോടെയാണു മന്ദിരം കലുങ്കിനടത്തു കണ്ടെത്തിയ അജ്ഞാതനെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടയാളോട് കടുത്ത വൈരാഗ്യം മനസിൽ സൂക്ഷിച്ചിരുന്ന ആളാകാം കൊലപാതകത്തിനു പിന്നിലെന്നും അന്വേഷണ ഉദ്യോഗസ്ഥർ.
∙ തലയ്ക്കടിച്ചു കൊന്ന ശേഷം മൃതദേഹം മുറിച്ചു വേർപെടുത്തി
∙ രക്തം നഷ്ടപ്പെട്ടതിനു ശേഷമാണ് മൃതദേഹം മുറിച്ചത്
∙ ശരീരഭാഗങ്ങൾ ചിതറിയിട്ടില്ല
∙ ജീവനോടെയാണു മുറിച്ചിരുന്നതെങ്കിൽ ശരീര ഭാഗങ്ങളും മാംസവും ചിതറും
∙ തലയും അരഭാഗവും മുറിച്ചു മാറ്റിയത് കൃത്യതയോടെ
∙ വസ്ത്രങ്ങളിൽ രക്തക്കറ വ്യക്തമായിട്ടില്ല
∙ കൊലപാതക ശേഷം വസ്ത്രം ധരിപ്പിച്ചതാണോയെന്നും പരിശോധിക്കുന്നു
∙ മൃതദേഹത്തിന്റ വൃക്ഷണം തകർത്ത നിലയിൽ