അനുയായികളായിരുന്ന രണ്ടു പെൺകുട്ടികളെ മാനഭംഗപ്പെടുത്തിയ കേസിൽ ദേര സച്ചാ സൗദാ തലവൻ ഗുർമീത് റാം റഹീം സിങ്ങിന് 20 വർഷം കഠിന തടവ്. രണ്ട് കേസുകളിലായി 30 ലക്ഷം രൂപ പിഴയും ഒടുക്കണം. കോടതിക്കു മുന്നില്‍ കൈകൂപ്പി, കസേരയിൽ പിടിച്ചുനിന്ന് റാം റഹീം സിങ് കരഞ്ഞു. കോടതിക്കു പുറത്തിറങ്ങില്ലെന്നും ശാഠ്യം പിടിച്ച റഹീമിനെ പിടിച്ചു വലിച്ചു പുറത്തിറക്കി. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകര്‍ വ്യക്തമാക്കി.
സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തി ഹരിയാനയിലെ റോത്തക് സുനരിയ ജയിലിൽ പ്രത്യേകം തയാറാക്കിയ കോടതി മുറിയിൽവച്ചാണ് പ്രത്യേക സിബിഐ ജഡ്ജി ജഗ്ദീപ് സിങ് വിധി പ്രസ്താവിച്ചത്. വിധി പറയാനായി ജഡ്ജിയെ പ്രത്യേക ഹെലികോപ്റ്ററിലാണ് ജയിലിലെ കോടതിയിലെത്തിച്ചത്.
അവസാനവാദത്തിനായി ഇരുഭാഗത്തിനും പത്തു മിനിറ്റു വീതം സമയം അനുവദിച്ചിരുന്നു. ഗുർമീതിനു പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടപ്പോൾ പ്രായം, ആരോഗ്യം, സാമൂഹിക പ്രവർത്തനം തുടങ്ങിയവ ചൂണ്ടിക്കാട്ടി മാപ്പു നൽകണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇതിനിടെ ഗുർമീത് കരഞ്ഞ് കൈകൂപ്പി കോടതിയോട് മാപ്പപേക്ഷിക്കുകയും ചെയ്തു.
ഗുർമീതിന്റെ ഇരകളായി മറ്റു 45 പേർകൂടിയുണ്ടെന്നും ഭയത്താൽ അവരാരും മുന്നോട്ടുവരാൻ തയാറായിട്ടില്ലെന്നും മൂന്നു വർഷത്തോളമാണ് ഇവർ പീഡിപ്പിക്കപ്പെട്ടതെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഗുർമീതും ജഡ്ജിയുമടക്കം ഒൻപതുപേരാണ് വിധി പ്രസ്താവത്തിന്റെ സമയത്ത് കോടതിയിൽ ഉണ്ടായിരുന്നത്. പ്രമേഹ രോഗിയായ ഗുർമീത് റാം റഹിം ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടർന്ന് സിവിൽ സർജൻ ഡോ. ദീപ ആംബുലൻസുമായി നേരത്തെ റോത്തക് ജയിലിലെത്തിയിരുന്നു.
വിധി പ്രസ്താവത്തിനായി ഗുർമീതിനെ പാർപ്പിച്ചിരിക്കുന്ന ഹരിയാനയിലെ റോത്തക് സുനരിയ ജയിലിൽ പ്രത്യേക സിബിഐ ജഡ്ജി ജഗ്ദീപ് സിങ് ഹെലികോപ്റ്ററിലാണ് എത്തിയത്. ഇരുപക്ഷത്തിനും അവസാനവാദത്തിനായി പത്തു മിനിറ്റു വീതം അനുവദിച്ചിരുന്നു. ഗുർമീതിനു പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടപ്പോൾ, പ്രായം ആരോഗ്യം, സാമൂഹിക പ്രവർത്തനം തുടങ്ങിയവ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഭാഗത്തിന്റെ വാദം.ഗുർമീതും ജഡ്ജിയുമടക്കം ഒൻപതുപേരാണ് വിധി പ്രസ്താവത്തിന്റെ സമയത്ത് കോടതിയിൽ ഉണ്ടായിരുന്നത്.