തിരുവനന്തപുരം തോന്നയ്ക്കൽ എ ജെ കോളജില്‍ വിദ്യാർഥിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. മംഗലപുരം സ്വദേശികളായ മൂന്നുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വാഹനത്തിന് സൈഡ് നൽകാത്തതായിരുന്നു ആക്രമണ കാരണം.
എ ജെ കോളജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിയായ ശ്രീനിഥിനെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് മൂന്നഗംസംഘം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. അന്നേദിവസം ശ്രീനിഥ് സുഹൃത്തുക്കളുമൊത്ത് ഉച്ചഭക്ഷണം കഴിക്കുന്നതിനായി പുറത്ത് പോയി. ഇൗ സമയം കോളജിന് സമീപത്തെ റോഡിലൂടെ ബൈക്കിൽ വരികയായിരുന്ന സംഘത്തിന് സൈഡ് നൽകാതിരുന്നതാണ് പ്രകോപനത്തിലേയ്ക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. മംഗലപുരം സ്വദേശികളായ അൽസാജ് ,നിബിൻ, അമൽ എന്നിവരാണ് അറസ്റ്റിലായത്. ഗുണ്ടാ ആക്രമണം ഉൾപ്പടെയുള്ള ക്രിമിനൽ കേസുകളിലെ പ്രതികളാണ് മൂവരും. അക്രമത്തിന് ശേഷം മലപ്പുറത്തേയ്ക്ക് കടന്ന പ്രതികൾ കോടതിയിൽ കീഴടങ്ങാൻ ശ്രമിക്കുമെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു. അതിനിടെ ആറ്റിങ്ങലിൽ നിന്നാണ് മംഗലപുരം പൊലീസ് പ്രതികളെ പിടികൂടിയത്.