മരിച്ചയാളുടെയുൾപ്പെടെപേരിൽ ക്ഷേമപെൻഷനുകൾ വ്യാജ ഒപ്പിട്ട് തട്ടിയെടുത്തു. കോട്ടയം വൈക്കത്തെ കിഴക്കേനട ടൗൺസർവീസ് സഹകരണ ബാങ്കിലെ ഭരണസമിതിയംഗം കൂടിയായ സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിനെതിരെയാണ് ആരോപണം. പരാതിയുയർന്നതോടെ പണം നൽകി തടിയൂരി. ക്ഷേമപെൻഷൻ വാങ്ങുന്നവർ താമസിക്കുന്ന വാർഡുകളെക്കുറിച്ചുള്ള വിവരങ്ങൾ, യഥാസമയം നഗരസഭ പുതുക്കാത്തതാണ് തട്ടിപ്പിന് ഇടയാക്കിയത്.
26 വാർഡുകളുള്ള വൈക്കംനഗരസഭയിലെ 23 വാർഡുകളിലായി 1200 കുടുംബങ്ങൾക്കുള്ള ക്ഷേമ പെൻഷനുകളാണ് ടൗൺ സഹകരണ ബാങ്ക് വഴി വിതരണം ചെയ്യുന്നത്. എന്നാൽ ബാങ്കിലുള്ള ജീവനക്കാർക്ക് ഇത്രയും കുടുംബങ്ങളിൽ സമയബന്ധിതമായി തുക എത്തിക്കാൻ കഴിയാതെ വന്നതോടെ ഭരണസമിതിംഗങ്ങളെ കൂടി ഉൾപ്പെടുത്തി പെൻഷൻ വിതരണം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ച് ബാങ്കിലെ ഭരണ സമിതിയംഗം കൈപ്പറ്റിയ പതിനയ്യായിരത്തിലധികം രൂപയാണ് അർഹരായവർക്ക് നൽകാതെ തട്ടിയെടുത്തത്. 22, 23, 26 വാർഡുകളിലെ പെൻഷനർഹരായവർ നഗരസഭ അദാലത്തിൽ പരാതിയുമായി എത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. ബാങ്കിന്റെ രേഖകൾപ്രകാരം പണം നൽകിയെന്ന് കണ്ടതോടെയാണ് വ്യാജ ഒപ്പിട്ട് ഇയാൾ പണം തട്ടിയതായി തെളിഞ്ഞത്.
പരാതി ശക്തമായതോടെ പെൻഷൻ തുക നൽകി തടിയൂരി. എന്നാൽ തുടർന്നു നടത്തിയ പരിശോധനയിൽ മരിച്ചയാളുടെ പെൻഷനും ഇങ്ങനെ വ്യാജ ഒപ്പിട്ട് കൈപ്പറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. ഉലഹന്നാൻ ഔസേഫ് എന്നയാളുടെ കർഷക തൊഴിലാളി പെൻഷനാണ് വ്യാജ ഒപ്പിട്ട് തട്ടിയെടുത്തിരിക്കുന്നത്. നഗരസഭ മൂന്നാം വാർഡിലെ താമസക്കരനായി രേഖപ്പെടുത്തിയ ഉലഹന്നാന് കഴിഞ്ഞ വർഷം സെപ്തംബർ ഇരുപത്തി ഒമ്പതാം തീയതിയിൽ നൽകേണ്ട പെൻഷൻ ഇദ്ദേഹം മരിച്ചതിനെത്തുടർന്ന് ബാങ്ക് മടക്കിയിരുന്നു. എന്നാൽ മൂന്ന് മാസത്തിനു ശേഷം ഇക്കഴിഞ്ഞ ജനുവരിയിൽ ഇതേ വ്യക്തി പത്തൊൻപതാം വാർഡിലെ താമസക്കാരനായി രേഖപ്പെടുത്തിയെത്തിയ പെൻഷനാണ് ഇയാൾക്ക് നൽകിയതായി ബാങ്കിൽ രേഖപ്പെടുത്തിയിരിക്കുന്നത്. തുക നൽകാൻ പോയ ബാങ്ക് ജീവനക്കാരി , വാർഡ് മാറി പോയതിനാൽ ആളെ കണ്ടെത്താനാകാതെ പണം ബാങ്കിൽ മടക്കി നൽകിയിരുന്നു. എന്നാൽ പിന്നീട് ഭരണസമിതിയംഗം വ്യാജ ഒപ്പിട്ട് പണം കൈപ്പറ്റി. പെൻഷൻകാരുടെ വിവരങ്ങൾ തദ്ദേശസ്ഥാപനങ്ങൾ കൃത്യമായി രേഖപെടുത്താത്തതാണ് കാലതാമസവും തട്ടിപ്പുകൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നതെന്നാണ് ആരോപണം അതേ സമയം ബാങ്കിലെ തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച് നടപടി എടുക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.