ചാലക്കുടി ∙ ദുബായിൽ താൻ നടത്തുന്ന കമ്പനിയിൽ വ്യാപാര പങ്കാളിയായി ചേർക്കാമെന്നു വിശ്വസിപ്പിച്ചു വൈക്കം സ്വദേശിയിൽനിന്നു 2.64 കോടി രൂപ തട്ടിയെന്ന കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം കുറുപ്പംപടി രായമംഗലം സ്വദേശിനി തോട്ടത്തിക്കുടി അശ്വതിയെയാണ് (26) സിഐ വി.എസ്.ഷാജു അറസ്റ്റ് ചെയ്തത്. വൈക്കം തെക്കേനടയിൽ സുദർശന വീട്ടിൽ സന്തോഷ് എസ്.നായരാണു കബളിപ്പിക്കപ്പെട്ടത്. അശ്വതി ദുബായിലായിരുന്നു.
ഗൾഫിൽ സുഗന്ധ വ്യഞ്ജനങ്ങളും ക്രോക്കറി സാധനങ്ങളും ഇറക്കുമതി ചെയ്യുന്ന കമ്പനിയിൽ മികച്ച ലാഭം വാഗ്ദാനം ചെയ്തു 2016 സെപ്റ്റംബർ മുതൽ പണമായും ചെക്കായും തുക കൈപ്പറ്റി എന്നാണു പരാതി. മാസങ്ങൾ കഴിഞ്ഞിട്ടും ലാഭവിഹിതം നൽകാതെ വന്നപ്പോൾ പരാതിക്കാരൻ തുക തിരികെ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ നാട്ടിലെത്തിയ യുവതി പണം തിരികെ നൽകുവാൻ അവധി ചോദിച്ചു മുങ്ങുകയായിരുന്നു.
പിന്നീടു ചാലക്കുടിയിൽ വച്ചു പണം തിരികെ നൽകാമെന്നു കരാർ എഴുതി നൽകി. ഇതോടൊപ്പം നൽകിയ ചെക്ക് മടങ്ങി. തുടർന്നാണു പൊലീസിൽ പരാതി നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ഇന്നു വരെ ജാമ്യം നൽകി. എഎസ്ഐമാരായ കെ.ജെ.ജോൺസൺ, ടി.സി.ജോഷി, വനിത സിവിൽ പൊലീസ് ഓഫിസർമാരായ ഷീബ അശോകൻ, പി.സി.അശ്വതി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.