ഗൂഡല്ലൂർ ∙ ഭർത്താവിനെ കഴുത്തറുത്തു കൊന്ന് ശ്മശാനത്തിൽ കുഴിച്ചു മൂടിയ സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റിൽ. ഗൂഡല്ലൂർ കോത്തർവയലിലെ പോൾ രാജിന്റ മകൻ ജസ്റ്റിനെ (30) കൊന്ന കേസിൽ ഭാര്യ ഇന്ദു (25), കാമുകൻ പാട്ടവയൽ സ്വദേശി ലിന്റോ(30) എന്നിവരാണ് അറസ്റ്റിലായത്. ഗൂഡല്ലൂരിൽ സ്ഥിരതാമസമായിരുന്ന ജസ്റ്റിൻ, രണ്ടാഴ്ച മുൻപാണ് ഭാര്യയുമായി ഒസൂരിലെ മത്തം അഗ്രഹാരത്തിൽ വാടകയ്ക്ക് വീടെടുത്ത് താമസം തുടങ്ങിയത്.
ഇവിടെവച്ചാണ് കൊലപാതകം. 20 മുതൽ ജസ്റ്റിനെ കാണാതായിരുന്നു. വീട്ടിനുള്ളിൽ രക്തക്കറ കണ്ട് സംശയം തോന്നിയ അയൽവാസികൾ പൊലീസിൽ വിവരം നൽകി. ഇതറിഞ്ഞ ഇന്ദു വില്ലേജ് ഓഫിസറുടെ മുന്നിൽ ഹാജരായി ഭർത്താവിനെ കൊലപ്പെടുത്തി ശ്മശാനത്തിൽ മറവു ചെയ്ത വിവരം അറിയിച്ചു.
തുടർന്ന് പൊലീസ് എത്തി ഇന്ദുവിനെ അറസ്റ്റ് ചെയ്തു. വീട്ടിനുള്ളിൽ കൊല നടത്തിയശേഷം ലിന്റോ കാറുമായി എത്തി മൃതദേഹം ശ്മശാനത്തിലെത്തിച്ച് കുഴിച്ചിടുകയായിരുന്നെന്ന് ഇന്ദു പൊലീസിനോട് പറഞ്ഞു. ജസ്റ്റിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. ഇന്ദു ജസ്റ്റിൻ ദമ്പതികൾക്ക് ഒരു കുഞ്ഞുണ്ട്.