ദേശീയ വനിത കബഡി ടീം അംഗമായിരുന്ന കാസർകോട് സ്വദേശി പ്രീതിയുടെ മരണം കൊലപാതമാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. ഒരാഴ്ച മുമ്പ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് പ്രതീയുയെ കണ്ടെത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബേഡകം ചേരിപ്പാടിയിലെ വീട്ടിൽ പ്രീതിയുടെ മൃതദേഹം കണ്ടത്. വീടിനുള്ളിലെ ഗോവണിയുടെ കൈവരിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സംഭവസമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. പുറത്ത് പോയി മടങ്ങി വന്ന അമ്മയാണ് സംഭവം ആദ്യമറിഞ്ഞത്. കുടുംബ പ്രശ്നങ്ങളെത്തുടർന്ന് പ്രീതി ആത്മഹത്യ ചെയ്്തു എന്നാണ് പൊലീസ് നിഗമം. എന്നാൽ ഈ സാധ്യത ബന്ധുക്കൾ തള്ളിക്കളയുന്നു. ഭീമനടി സ്വദേശി രാഗേഷ് കൃഷ്ണനാണ് ഭർത്താവ്. സ്ത്രീധനത്തിനായി ഭർത്താവും, ഭർത്തൃവീട്ടുകാരും ചേർന്ന് പ്രീതിയെ നിരന്തരമായി പീഡിപ്പിച്ചിരുന്നെന്നാണ് ബന്ധുക്കളുടെ ആരോപണം.
കഴിഞ്ഞ മൂന്ന് മാസമായി സ്വന്തം വീട്ടിലായിരുന്നു പ്രീതി. സംഭവം നടക്കുന്നതിന് രണ്ടുദിവസം മുമ്പ് രാഗേഷ് വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം ഉറ്റവർ ആവശ്യപ്പെടുന്നത്. രണ്ടായിരത്തിഒൻപത് മുതൽ വിവിധ ടൂർണമെന്റുകളിൽ ഇന്ത്യയെ പ്രതിനിധികരിച്ച പ്രീതി ബള്ളൂർ ഹയർ സെക്കൻഡറി സ്കൂളിൽ കായികധ്യാപികയായിരുന്നു. ബേഡകം എസ്.ഐയുടെ നേൃത്വത്തിലുള്ള സംഘമാണ് നിലവിൽ അന്വേഷണം നടത്തുന്നത്.