വസ്ത്രമെന്ന വ്യാജേന ട്രെയിനിൽ കടത്താൻ ശ്രമിച്ച അൻപത് കിലോയിലധികം പാൻമസാല കോഴിക്കോട് റയിൽവേ റയിൽവേ സംരക്ഷണസേന പിടികൂടി. മംഗള എക്സ്പ്രസിൽ യാത്രക്കാരുടെ ബാഗിനൊപ്പമാണ് പാൻമസാല സൂക്ഷിച്ചിരുന്നത്. പരിശോധനയറിഞ്ഞ് ബാഗിന്റെ ഉടമ സ്റ്റേഷനിലിറങ്ങി രക്ഷപ്പെട്ടുവെന്നാണ് കരുതുന്നത്.
കാഴ്ചയിൽ വസ്ത്രം സൂക്ഷിച്ചിരിക്കുന്ന ബാഗെന്നേ തോന്നൂ. തുറന്നപ്പോഴാണ് ആയിരങ്ങൾ വിലവരുന്ന പാൻമസാലശേഖരം കണ്ടെത്തിയത്. ഗന്ധം പുറത്തേയ്ക്ക് വരാത്ത നിലയിലായിരുന്നു പായ്ക്കിങ്. മറ്റ് യാത്രക്കാരുടെ ലഗേജിനൊപ്പമാണ് ബാഗും സൂക്ഷിച്ചിരുന്നത്. ബാഗിന്റെ ഉടമ സമീപ ബോഗികളിലുണ്ടായിരുന്നുവെന്നാണ് നിഗമനം.
രണ്ടായിരത്തിലധികം ചെറുകവറും ഒരു കിലോ വീതമുള്ള മുപ്പത് പുകയിലപ്പൊടി സഞ്ചിയുമാണ് ബാഗിൽ സൂക്ഷിച്ചിരുന്നത്. ഇതരസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ പാൻമസാല ഉപയോഗം വ്യാപകമാണ്. ഇവരുടെ നാട്ടിൽ നിന്നുള്ള മടക്കത്തിലാണ് പലപ്പോഴും കൂടിയതോതിൽ പാൻമസാല കേരളത്തിലേയ്ക്കെത്തിക്കുന്നത്. നിർമാണ ജോലിയ്ക്കിടെ പാൻമസാല ഉൽപ്പന്നങ്ങൾ വിൽക്കുന്നതും ഇതരസംസ്ഥാനക്കാരുടെ വിനോദമെന്നാണ് എക്സൈസും പറയുന്നത്.