ഹജ് വിസക്ക് പണം വാങ്ങി സ്വകാര്യ ഹജ് ഗ്രൂപ്പ് വഞ്ചിച്ചതായി പരാതി. വിസ എത്താത്തതിനെ തുടർന്ന് കണ്ണൂർ സ്വദേശികളായ തീർത്ഥാടകർക്ക് യാത്ര മുടങ്ങി.ഹജ് ഗ്രൂപ്പിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് തീർത്ഥാടകർ പൊലിസിൽ പരാതി നൽകി.
ഹജ് വിസക്കായി ആറു ലക്ഷത്തി തൊണ്ണൂറായിരം രൂപയാണ് കണ്ണൂർ സ്വദേശികളായ നസീർ, സുഫൈജ എന്നിവരിൽ നിന്ന് ഹജ് ഗ്രൂപ്പ് വാങ്ങിയത്.തീർത്ഥാടനത്തിനായി കരിപ്പൂരിൽ എത്തിയപ്പോഴാണ് ഹജ് വിസ അടിച്ച പാസ്പോർട്ട് എത്തിയിട്ടില്ലെന്ന് അറിഞ്ഞത്. ഇതിനു മുമ്പ് 3 തവണ ഹജ് യാത്രയുടെ തിയതി മാറ്റിയതാണ്.
ഇന്ന് യാത്ര പുറപ്പെടേണ്ട 8 പേരുടെ വിസയാണ് എത്താത്തത്.പരാതിക്കാരായ രണ്ട് പേർ ഒഴികെ മറ്റെല്ലാവരും യാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റി.യാത്ര മുടങ്ങിയതോടെ ബഹളം വെച്ച തീർത്ഥാടകർ ഗ്രൂപ്പിന്റെ അമീറായ അബ്ദുറഹിമാൻ ഫൈസിയെ തടയുകയും പൊലിസ് ഇടപെട്ട് അമീറിനെ പൊലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോകുകയുമായിരുന്നു. ഹജ് ഗ്രൂപ്പ് വിസക്കായി നൽകിയ മുഴുവൻ പണവും തിരിച്ചു നൽകിയെങ്കില്ലും യാത്ര മുടക്കിയ ഗ്രൂപ്പിനെതിരെ നടപടി വേണമെന്ന പരാതിയിൽ ഉറച്ചു നിൽക്കുകയാണ് തീർത്ഥാടകർ.