ഹാദിയ കേസിന്റെ അന്വേഷണം കോഴിക്കോട് ക്രൈംബ്രാഞ്ച് സംഘം വെള്ളിയാഴ്ച എൻഐഎയ്ക്ക് കൈമാറും. കേസ് എൻഐഎ അന്വേ·ഷിക്കണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്. ഹാദിയയുടെ മതംമാറ്റ വിവാഹവുമായി ബന്ധപ്പെട്ട് എന്‍ഐഎ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
2016ൽ പെരിന്തൽമണ്ണ പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആറാണ് എൻഐഎയും സ്വീകരിച്ചിരിക്കുന്നത്. ഹാദിയയുടെ കൂട്ടുകാരി ജസീനയുടെ പിതാവ് മലപ്പുറം സ്വദേശി അബൂബക്കറെ പ്രതിയാക്കിയാണു കേസെടുത്തിട്ടുള്ളത്. വൈക്കം സ്വദേശി അശോകന്റെ മകൾ അഖിലയാണു മതം മാറി ഹാദിയ ആയത്. മത സൗഹാര്‍ദ്ദം തകര്‍ക്കല്‍, ഇതര മതങ്ങളെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. നിർബന്ധിത മതപരിവർത്തനം നടത്തിയെന്നതിനുള്ള തെളിവുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടില്ല. മതംമാറ്റത്തിന് ആരും നിര്‍ബന്ധിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന് ഹാദിയ നൽകിയ മൊഴി. പൊലീസിന്റെ അന്വേഷണത്തിലും സമാന കണ്ടെത്തലായിരുന്നു. സേലത്തെ ഹോമിയോ കോളജിലെ പഠനത്തിനിടെയായിരുന്നു ഹാദിയയുടെ മതം മാറ്റം. തുടർന്ന് ഹാദിയ കഴിഞ്ഞ ഡിസംബറിൽ ഷഫീൻ ജഹാനെ വിവാഹം കഴിച്ചു. ഈ വിവാഹം മേയിൽ ഹൈക്കോടതി റദ്ദാക്കി. ഷഫീൻ ജഹാന്റെ ഹർജിയിലാണ് സുപ്രീം കോടതി എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ടത്. ഒരാഴ്ചയ്ക്കുള്ളിൽ ഹാദിയ, പിതാവ് അശോകൻ, അബൂബക്കർ എന്നിവരുടെ മൊഴി എൻഐഎ രേഖപ്പെടുത്തും. സമീപകാലത്തെ, കേരളത്തിലെ സ്ത്രീകളുടെ മതം മാറ്റം സംബന്ധിച്ച മറ്റു പരാതികളും എൻഐഎ പരിശോധിക്കും.