ആലപ്പുഴ തിരുവൻവണ്ടൂർ പഞ്ചായത്ത് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും ബിജെപി അംഗങ്ങൾ മർദ്ദിച്ചതായി പരാതി. ഇരുവരും ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ്. സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎമ്മും യു.ഡി.എഫും തിരുവൻവണ്ടൂർ പഞ്ചായത്തിൽ നാളെ ഹർത്താലിന് ആഹ്വാനം ചെയ്തു.
വരട്ടാർ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് സ്വകാര്യ ട്രസ്റ്റ് നൽകിയ ചെക്ക് കൈമാറ്റത്തെ ചൊല്ലിയുള്ള തർക്കമാണ് പ്രശ്നങ്ങളുടെ തുടക്കം. രാവിലെ 11 മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം. പഞ്ചായത്ത് ഓഫീസിലെത്തിയ ബിജെപി അംഗങ്ങൾ പ്രസിഡന്റിനെ തടഞ്ഞുവച്ചു. സ്വകാര്യ ട്രസ്റ്റ് നൽകിയ ചെക്ക് പഞ്ചായത്ത് സെക്രട്ടറിയെ ഏൽപ്പിക്കണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടു. എന്നാൽ ചെക്ക് കൈവശമില്ലെന്ന് ബി.ജെ.പി. അംഗം പറഞ്ഞു. മനോജ് കുമാർ എന്ന പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ ബി.ജെ.പി അംഗങ്ങൾ ഓഫീസിനുള്ളിൽ ആക്രമണം നടത്തുകയായിരുന്നു എന്നാണ് പ്രസിഡന്റിന്റെ പരാതി. ആക്രമണത്തിൽ പരുക്കേറ്റ പ്രസിഡന്റ് ഏലിക്കുട്ടി കുര്യാക്കോസും വൈസ് പ്രസിഡന്റ് ഗീത സുരേന്ദ്രനും ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ്.
അതേസമയം വാക്കുതർക്കം മാത്രമാണ് ഉണ്ടായതെന്നും ഭരണപക്ഷം ബിജെപി അംഗത്തെ ജാതീയമായി അധിക്ഷേപിച്ചുവെന്നും ബിജെപി ആരോപിക്കുന്നു. സംഘർഷത്തിൽ പരുക്കേറ്റ രണ്ട് ബിജെപി അംഗങ്ങളും ചികിൽസയിലാണ്. ബിജെപിയിൽനിന്ന് കേരള കോൺഗ്രസ് മാണി വിഭാഗവും സിപിഎമ്മും സംയുക്തമായി ഭരണം പിടിച്ചെടുത്ത പഞ്ചായത്താണ് തിരുവൻവണ്ടൂർ. പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തു.