കണ്ണൂർ വളപട്ടണത്ത് ബൈക്കിൽ കടത്തുകയായിരുന്ന പതിമൂന്ന് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. പുതിയതെരു ഓണപ്പറമ്പ് സ്വദേശി കെ.പി.ഹർഷിദിനെയാണ് വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. ചില്ലറ വിൽപനയ്ക്കായി കഞ്ചാവ് കൊണ്ടുപോകുമ്പോഴായിരുന്നു അറസ്റ്റ്.
മണൽക്കടത്ത് പിടികൂടാൻപോയ പൊലീസ് സംഘത്തിന്റെ മുൻപിൽ അപ്രതീക്ഷിതമായാണ് കഞ്ചാവുമായി ഹർഷിദെത്തിയത്. പൊലീസിനെ കണ്ടെയുടൻ ബൈക്ക് തിരിച്ച് ഹർഷിദ് രക്ഷപ്പെടാൻ ശ്രമിച്ചു. വളപട്ടണം എസ്ഐ ശ്രീജിത്ത് കൊടേരിയും സംഘവും പിന്നലെയെത്തി പിടികൂടുകയായിരുന്നു. അരകിലോ വീതമുള്ള പാക്കറ്റുകളാക്കി ബൈക്കിന്റെ മുൻപിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
ബെംഗളൂരുവിൽനിന്നാണ് കഞ്ചാവെത്തിച്ചതെന്ന് ഹർഷിദ് മൊഴി നൽകിയിട്ടുണ്ട്. ഇതരസംസ്ഥാനതൊഴിലാളികൾക്കും വിദ്യാർഥികൾക്കുമാണ് ഇവ വിൽപന നടത്തിയിരുന്നത്. ഹർഷിദിനെ സഹായിച്ച മറ്റ് രണ്ട് പ്രതികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ഇതിന് മുൻപും സമാനമായ രീതിയിൽ കഞ്ചാവ് കടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.