തിരുവനന്തപുരം വർക്കലയിലെ റസ്റ്ററന്റിൽ സഹോദരിമാരെ ആക്രമിച്ച കേസിൽ നാല് പേർ പിടിയിൽ. ആക്രമിച്ച ശേഷം ചിത്രങ്ങൾ ഫെയ്സ്ബുക്കിലിട്ടതോടെ യുവതി ആത്മഹത്യക്ക് ശ്രമിച്ചു. ചിത്രം ഫെയ്സ്ബുക്കിലിട്ടയാൾ വിദേശത്തേക്ക് കടന്നു.
ഓഗസ്റ്റ് 15ന് നടന്ന സംഭവത്തിലാണ് എട്ട് ദിവസത്തിന് ശേഷം പ്രതികൾ പിടിയിലാകുന്നത്. വർക്കലക്ക് സമീപം ഇടവ മാന്തറ സ്വദേശികളായ ആലിബിൻ താഹ, അജാസ് ഖാൻ, നവാസ്, റഹാസ് എന്നിവരാണ് അറസ്റ്റിലായത്. വർക്കല ബീച്ചിലെ ഹെലിപാഡിലെ റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാനെത്തിയ സഹോദരിമാരാണ് ആക്രമത്തിനും അപമാനത്തിനും ഇരയായത്. ഭക്ഷണം കഴിക്കുന്നതിനിടെ ഹോട്ടലിൽ കടന്നെത്തിയ അഞ്ച് യുവാക്കൾ ചേർന്ന് യുവതികളോട് അശ്ലീലം പറയുകയും മൊബൈലിൽ ദൃശ്യങ്ങളെടുക്കുകയും ചെയ്തു.
ഇതിന് എതിർത്ത് യുവതികൾ ഹോട്ടലിൽ നിന്നിറങ്ങിയപ്പോൾ പിന്നാലെയെത്തി മർദിച്ചു. വസ്ത്രങ്ങൾ വലിച്ച് കീറാൻ ശ്രമിച്ച ശേഷം ദൃശ്യങ്ങളും പകർത്തി. ഒടുവിൽ ആളുകൾ കൂടിയതോടെ പ്രതികൾ ഓടിരക്ഷപെട്ടു. യുവതികൾ ആദ്യം അയിരൂർ പൊലിസീനെയും പിന്നീട് എസ്.പിക്കും നേരിട്ട് പരാതി നൽകിയിട്ടും ആദ്യദിവസം നടപടിയൊന്നുമുണ്ടായില്ല. ഇതിനിടെ പ്രതികളിലൊരാളായ ഷഫാൻ യുവതികളെ അപമാനിക്കുന്ന തരത്തിൽ ചിത്രങ്ങളടക്കം ഫെയ്സ്ബുക്കിലിട്ടു.
ഇതിൽ മനംനൊന്ത യുവതികളിലൊരാൾ തിങ്കളാഴ്ച ആത്മഹത്യക്ക് ശ്രമിച്ചു. ഇതോടെയാണ് പരാതി കിട്ടിയിട്ടും നടപടിയെടുക്കാതിരുന്ന പൊലീസ് അന്വേഷണം തുടങ്ങിയത്. നാല് പേരെ അറസ്റ്റ് ചെയ്തെങ്കിലും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച രണ്ടാം പ്രതി ഷഫാൻ ഇതിനകം വിദേശത്തേക്ക് കടന്നിരന്നു. അതിനാൽ ഷഫാനെ പിടികൂടിയിട്ടില്ല. വർക്കല പൊലീസാണ് അന്വേഷണം നടത്തുന്നത്.