മലപ്പുറം പെരിന്തൽമണ്ണയിൽ ഒരു കോടി രൂപയുടെ നിരോധിത നോട്ടുമായി എത്തിയ സംഘം പൊലിസിനു നേരെ കാർ ഒടിച്ചു കയറ്റി. രണ്ടു കാറുകളിലായി എത്തിയ സംഘത്തിലെ ഒരാൾ പിടിയിലായി. കോഴിക്കോട് കക്കോടി ബസാർ സ്വദേശി ഷെമീറിനെയാണ് പൊലിസ് അറസ്റ്റുചെയ്തത്.നിരോധിച്ച ഒരു കോടി രൂപയും കാറും പൊലിസ് കസ്റ്റഡിയിലെടുത്തു
മലപ്പുറം പൊലിസ് മേധാവിക്കു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പരിശോധന ആരംഭിച്ചത്. നിരോധിത നോട്ടുമായി രണ്ടു കാറുകളിലായി എത്തിയ സംഘം പൊലീസീനെ കണ്ട് അമിത വേഗതയിൽ രണ്ടു വഴിക്ക് കടന്നു കളയാൻ ശ്രമിക്കുകയായിരുന്നു. പൊലീസ് വാഹനം കാറിനു മുന്നിലിട്ട് സംഘത്തെ തടഞ്ഞു. സംഘം പൊലിസിനുനേരെ കാറോടിച്ചു കയറ്റി.മൂന്നു പൊലിസുകാർക്ക് പരുക്കേറ്റു.
ഇതിടെ സംഘത്തിലെ രണ്ടുപേർ കാറുമായി രക്ഷപ്പെട്ടു. കാറിന്റെ രഹസ്യ അറയിലാണ് നോട്ട് സൂക്ഷിച്ചിരുന്നത്. 1000 ന്റെ 100 കെട്ടുകളാണ് ഉണ്ടായിരുന്നത്. കോഴിക്കോട്, കൊടുവളളി, തൃശൂർ എന്നിവിടങ്ങളിലെ കുഴൽപണ ഇടപാടുകാരുടേതാണ് പണമെന്ന് പിടിയിലായ ഷെമീർ മൊഴി നൽകി. ഈ സംഘങ്ങളെ കുറിച്ചും രക്ഷപ്പെട്ട പ്രതികൾക്കായും പൊലിസ് അന്വേഷണം ഊർജിതമാക്കി.