പത്തനംതിട്ട ജില്ലാ ജയിലിൽ നിന്ന് റിമാൻഡ് പ്രതികൾ രക്ഷപെട്ടു. കഞ്ചാവു കേസിൽ റിമാൻഡിലായിരുന്ന പശ്ചിമബംഗാളുകാരായ രണ്ട് പ്രതികളാണ് ജയിൽ ചാടിയത്. ജയിലിൽ സുരക്ഷാ വീഴ്ചയുണ്ടെന്ന് പലതവണ സ്പെഷൽ ബ്രാഞ്ച്റിപ്പോർട്ട് ചെയ്തിരുന്നു. പശ്ചിമബംഗാളുകാരായ ജയദേവ്, ഗോപാൽ ദാസ് എന്നിവരാണ് രക്ഷപ്പെട്ടത്. ശുചിമുറിയുടെ മേൽക്കൂര പൊളിച്ച് പുറത്തുകടന്നശേഷം മതിൽ ചാടുകയായിരുന്നു.
സഹതടവുകാർ ശുചിമുറിയുടെ വാതിലിൽ മുട്ടി വിളിച്ചിട്ടും അനക്കമൊന്നും ഇല്ലാതായതോടെ ജയിൽ ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ രക്ഷപെട്ടതായി സ്ഥിരീകരിച്ചത്. റിമാൻഡിൽ കഴിയുകയായിരുന്നു ഇവരെ കഴിഞ്ഞമാസം കഞ്ചാവുമായി റാന്നി എക്സൈസ് ആണ് പിടികൂടിയത്. ജയിലിൽ സുരക്ഷാ പ്രശ്നം ഉണ്ടെന്ന് പലതവണ സ്പെഷൽബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു.