കോഴിക്കോട് വടകരയിൽ ട്രെയിനിൽ കടത്താൻ ശ്രമിച്ച വൻ പുകയില ശേഖരം പിടികൂടി. ഉടമകളില്ലാതെ രണ്ട് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ലക്ഷങ്ങൾ വിലവരുന്ന ഉൽപ്പന്നങ്ങളാണ് റയിൽവേ പൊലീസും എക്സൈസും ചേർന്ന് കണ്ടെത്തിയത്. കടത്താൻ ശ്രമിച്ചവർ പരിശോധന വിവരമറിഞ്ഞ് രക്ഷപ്പെട്ടുവെന്നാണ് നിഗമനം.
തിരുവനന്തപുരത്തേയ്ക്ക് വരുകയായിരുന്ന നേത്രാവതി എക്സ്പ്രസിൽ നിന്നാണ് പുകയില ശേഖരം പിടികൂടിയത്. ട്രെയിനിന്റെ ജനറൽ കംപാർട്ട്മെന്റിൽ ആളില്ലാത്ത നിലയിൽ രണ്ട് ചാക്കുകളിലാക്കി സൂക്ഷിച്ചിരിക്കുകയായിരുന്നു. അന്യസംസ്ഥാനത്തൊഴിലാളികൾ വഴി പാൻമസാലശേഖരം കേരളത്തിലേയ്ക്കെത്തിക്കുന്നതിനായിരുന്നു ശ്രമമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ ഒരുമാസത്തിനിടെ വടകരയിൽ മാത്രം ലക്ഷക്കണക്കിന് രൂപയുടെ പാൻമസാലയാണ് റയിൽവേ പൊലീസ് പിടികൂടിയത്. ഇതരസംസ്ഥാനക്കാരുടെ ഇടയിൽ ലഹരി ഉപയോഗം കാര്യമായി കൂടിയതാണ് ഇത്തരത്തിലുള്ള കടത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ. ഓണത്തോടനുബന്ധിച്ചാണ് റയിൽവേ പൊലീസുമായി സഹകരിച്ചുള്ള എക്സൈസ് പരിശോധന.