പെരുങ്കള്ളനായ പൾസർ സുനിയുടെ വാക്കുകേട്ടാണ് തന്നെ പ്രതിയാക്കിയതെന്ന് ജാമ്യാപേക്ഷയുടെ വാദത്തിനിടെ നടൻ ദിലീപ്. സുനില്‍ കുമാറിന്റെ പേരിലുള്ള കേസുകളുടെ പട്ടിക തന്നെ ദിലീപിന്റെ അഭിഭാഷകൻ കോടതിയെ വായിച്ചുകേൾപ്പിച്ചു. ഗൂഡാലോചന സംബന്ധിച്ച പൊലീസിന്റെ വാദങ്ങള്‍ ഓരോന്നും എണ്ണിപ്പറഞ്ഞ് ചോദ്യം ചെയ്യുകയായിരുന്നു പ്രതിഭാഗം.
ചെറുപ്രായം മുതൽ മോഷണവും ലഹരികടത്തും അടക്കം കേസുകൾ സുനിൽ കുമാറിന്റെ പേരിലുണ്ടെന്ന് വാദിച്ച പ്രതിഭാഗം. 2006 മുതലുള്ള 28 കേസുകളുടെ പട്ടിക തന്നെ കോടതിയിൽ വായിച്ചു. ഇതൊന്നും ആരും ക്വട്ടേഷനാണെന്ന് പറഞ്ഞില്ലെന്നും ഇപ്പോഴത്തെ കേസിൽ സുനിൽ കുമാർ പറഞ്ഞ കഥകളാണ് പൊലീസ് ദിലീപിനെതിരെ തെളിവെന്ന പേരിൽ ചുമത്തുന്നതെന്നും പ്രതിഭാഗം ആരോപിച്ചു. സിനിമാ സെറ്റിലും താരസംഘടനയുടെ റിഹഴ്സൽ ക്യാംപിലുമൊക്കെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയതായി പറയുന്നതെന്നും സാമാന്യബുദ്ധിയുള്ള ആരെങ്കിലും ഗൂഡാലോചനക്ക് നുറുകണക്കിനാളുകൾ വന്നുകൂടുന്ന ഇത്തരം സ്ഥലങ്ങൾ തിരഞ്ഞെടുക്കുമോയെന്നും പ്രതിഭാഗം ചോദിച്ചു.
തൃശൂരിലെ സിനിമാ സെറ്റിൽ തന്റെ കാരവാന്റെ പുറത്തുവച്ച് ദിലീപ് സുനിൽ കുമാറിനോട് സംസാരിച്ചു എന്നാണ് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നതെന്നും കാരവാന്റെ ഉള്ളിൽ സ്വകാര്യമായി സംസാരിക്കാൻ സൗകര്യമുള്ളപ്പോൾ ഇങ്ങനെ കേസുണ്ടാക്കുന്നത് കള്ളസാക്ഷികളെ ഉണ്ടാക്കാനാണെന്നും കൂടി ദിലീപിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ബി രാമൻ പിള്ള ഉന്നയിച്ചു. ദിലീപ് ആവശ്യപ്പെട്ടിട്ടാണ് നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയതെങ്കില്‍ ആ മൊബൈൽ ഫോണോ മെമ്മറി കാർഡോ പ്രതി ദിലീപിന് എത്തിച്ചോ, എത്തിക്കാൻ ശ്രമിച്ചതായി പോലും ഇത്രയും അന്വേഷിച്ചിട്ടും കണ്ടെത്തിയിട്ടില്ലെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു.
പ്രത്യേക അന്വേഷണസംഘത്തിന്റെ വാദങ്ങളെ ഒന്നൊന്നായി എടുത്ത് ഖണ്ഡിക്കാനായിരുന്നു ജാമ്യവാദത്തിനിടെ പ്രതിഭാഗത്തിന്റെ ശ്രമം. അന്വേഷണ സംഘത്തലവനായ ഐജി ദിനേന്ദ്ര കശ്യപിനെ കേസിൽ ഇടപെടാൻ പോലും മേല്‍നോട്ടച്ചുമതലയുള്ള എഡിജിപി ബി സന്ധ്യ അനുവദിച്ചിട്ടില്ലെന്നും ഹൈക്കോടതിയുടെ ശ്രദ്ധയിൽപെടുത്തി. അതേസമയം നടിയെ ആക്രമിച്ച കേസിൽ 'മാഡത്തിന് ' പങ്കില്ലെന്ന് പൾസർ സുനി നിലപാട് മാറ്റി. മാഡം പണം തന്നിട്ടുണ്ട്. തന്നെ അറിയില്ലെന്ന് കാവ്യ മാധവൻ പറയുന്നത് ശരിയല്ലെന്നും കൂടി സുനിൽ കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ബൈക്ക് മോഷണക്കേസിൽ കുന്നംകുളംകോടതിയിൽ ഹാജരാക്കുമ്പോഴായിരുന്നു ഈ പ്രതികരണം.